ആലപ്പുഴ: കണ്ണങ്കര ചിറക്കൽ ഗൗരിശങ്കര ക്ഷേത്രത്തിൽ നിന്നുള്ള സ്വർണ്ണാഭരണങ്ങൾ കവർന്ന കേസിൽ ക്ഷേത്രത്തിലെ കീഴ്‌ശാന്തിയെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് ഡിണ്ടിഗൽ പളനി സ്വദേശിയായ ശശിധരൻ (69) ആണ് മുഹമ്മ പൊലീസിന്റെ പിടിയിലായത്. ഇയാൾ ക്ഷേത്രത്തിൽ കീഴ്‌ശാന്തിയായി ജോലി ചെയ്തുവരികയായിരുന്നു.
2025 ഡിസംബർ 31-ന് വൈകിട്ട് മേൽശാന്തി ശ്രീകോവിൽ അടച്ചതിന് പിന്നാലെ പ്രതി അകത്ത് കടന്ന് മോഷണം നടത്തിയതായാണ് പൊലീസ് കണ്ടെത്തൽ. ശ്രീകോവിലിൽ സൂക്ഷിച്ചിരുന്ന 16.5 ഗ്രാം തൂക്കം വരുന്ന മുത്തുമാലയും 16 ഗ്രാം തൂക്കം വരുന്ന ഷോമാലയും ഉൾപ്പെടെ മൊത്തം 32 ഗ്രാം സ്വർണ്ണാഭരണങ്ങളാണ് നഷ്ടമായത്. മോഷണത്തിന് ശേഷം മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഇയാൾ ഒളിവിൽ പോയതായി അന്വേഷണത്തിൽ വ്യക്തമായി.
സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ മലപ്പുറം മഞ്ചേരി ഭാഗത്ത് നിന്ന് കണ്ടെത്തിയത്. മുഹമ്മ പൊലീസ് സ്റ്റേഷൻ എസ്ഐ ഉണ്ണികൃഷ്ണൻ, എഎസ്ഐ ശ്യാംകുമാർ എസ്, സിപിഒ ജഗദീഷ്, ഡ്രൈവർ സിപിഒ അജിത് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് നടത്തിയത്.
പ്രതിയെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. മോഷണമുതലുകൾ കണ്ടെത്തുന്നതിനായി ഇയാളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു. സമാന കുറ്റകൃത്യങ്ങളിൽ ഇയാൾ മുൻപും ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യവും അന്വേഷണം തുടരുകയാണ്.






