മലപ്പുറം: വെള്ളത്തിൽ ഷിഗെല്ല ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് മലപ്പുറം തിരൂരങ്ങാടിയിൽ ഇളനീർ പാർലർ ഭക്ഷ്യ സുരക്ഷാ വകുപ്പ് അടപ്പിച്ചു. രണ്ടാഴ്‌ച മുമ്പ് കടയിൽ നിന്നും ശേഖരിച്ച വെള്ളത്തിലാണ് ബാക്ടീരിയ കണ്ടെത്തിയത്. സംസ്ഥാനത്ത് ഷിഗെല്ലാ ബാധിതരുടെ എണ്ണം ഉയരുകയാണ്. ഇന്നലെ 3 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 135 ആയി ഉയർന്നു. 75 പേർക്കാണ് രോഗ ബാധ സംശയിക്കുന്നത്.
കൊല്ലം, തൃശൂർ, മലപ്പുറം ജില്ലകളിലായി മൂന്ന് പേർക്കാണ് ഇന്നലെ ഷിഗെല്ല രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജൂൺ മാസത്തിൽ രോഗം ബാധിച്ചവരുടെ എണ്ണം 59 ആയി. ഈ വർഷം ഇതുവരെ രോഗം ബാധിച്ച് ആശുപത്രിയിൽ ചികിത്സ തേടിയവരുടെ എണ്ണം 135 ആയി. 75 പേർക്കാണ് രോഗ ബാധ സംശയിക്കുന്നത്. തിരുവനന്തപുരം കാട്ടാക്കട കെഎസ്ആർടിസി കോംപ്ലക്സിലെ ഒരു സ്വകാര്യ ബേക്കറിയിൽ നിന്ന് ശേഖരിച്ച ഭക്ഷ്യസാമ്പിളിൽ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തിൽ ആരോഗ്യവകുപ്പിന്‍റെ നിർദേശപ്രകാരം ഇന്നലെ അടിയന്തര യോഗം ചേർന്നു.






