കൊല്ലം: കൊല്ലം ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ വൈകുന്നു. അഞ്ചു മൃതദേഹങ്ങളുമായി രാവിലെ 8 മണി മുതൽ ബന്ധുക്കൾ ആശുപത്രിയിൽ കാത്തുനിൽക്കുകയാണ്. പോസ്റ്റ്മോർട്ടത്തിനായി ഡോക്ടർ എത്താത്തതാണ് പ്രതിസന്ധിക്ക് കാരണമായത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ അവധിയിൽ പോയതും പകരം ഡോക്ടർ ഇല്ലാതിരുന്നതുമാണ് പ്രശ്നത്തിന് കാരണം.
ആശുപത്രി സൂപ്രണ്ട് അവധിയിലാണെന്നും, പകരം ചുമതലയുള്ള ഉദ്യോഗസ്ഥരും വിഷയത്തിൽ പ്രതികരിച്ചിട്ടില്ലെന്നും പരാതിക്കാർ പറയുന്നു. ഡിഎംഒക്കും സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. ആശുപത്രിക്ക് സമീപം ബന്ധുക്കൾ പ്രതിഷേധവുമായി രംഗത്തെത്തി. ഇതോടെ പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു. വാർത്ത പുറത്തുവന്നതിന് പിന്നാലെ മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റി. തുടർന്ന് ഡോക്ടർ എത്തി പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിക്കുമെന്നാണ് വിവരം. ജില്ലാ കളക്ടർ വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. ഇന്ന് തന്നെ നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.






