മീററ്റ്: ഉത്തർപ്രദേശിലെ മീററ്റ് ജില്ലയിൽ പോലീസ് സ്റ്റേഷൻ ഭൂമിയിലാണ് മസ്ജിദ് നിർമ്മിച്ചതായി ആരോപണം. മീററ്റ്– ബുലന്ദ്ഷഹർ റോഡിലെ ഖാർഖോദ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. പോലീസ് പറയുന്നതനുസരിച്ച്, സ്റ്റേഷൻ ഭൂമിയുടെ ഒരു ഭാഗം കയ്യേറിയാണ് മസ്ജിദ് പണിതിരിക്കുന്നത്. എന്നാൽ ഇത് വഖഫ് ബോർഡിന്റെ കീഴിലുള്ള ഭൂമിയാണെന്നും തങ്ങൾക്ക് നിയമപരമായ രേഖകളുണ്ടെന്നും മസ്ജിദ് കമ്മിറ്റിയും ഇമാമും വ്യക്തമാക്കുന്നു.
റവന്യൂ വകുപ്പ് നടത്തിയ ഭൂമി അളവെടുപ്പിലാണ് ഈ വിഷയം പുറത്തായത്. പോലീസ് സ്റ്റേഷന്റെ പേരിൽ രജിസ്റ്റർ ചെയ്ത ഭൂമിയിലാണ് മസ്ജിദ് സ്ഥിതി ചെയ്യുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് മസ്ജിദ് ഇമാമിന് പോലീസ് ഏഴു ദിവസത്തെ നോട്ടീസ് നൽകി. അനധികൃത നിർമ്മാണമെന്ന് ആരോപിക്കുന്ന ഭാഗം നീക്കം ചെയ്യണമെന്നും ഉടമസ്ഥാവകാശ രേഖകൾ ഹാജരാക്കണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, 1985 മുതൽ ഭൂമി വഖഫ് ബോർഡിന്റെ പേരിലാണെന്ന് മസ്ജിദ് കമ്മിറ്റി പറയുന്നു. രേഖകൾ ഇതിനകം പോലീസിന് സമർപ്പിച്ചതായും അവർ അറിയിച്ചു. റവന്യൂ രേഖകളും ഇരുപക്ഷവും സമർപ്പിക്കുന്ന രേഖകളും പരിശോധിച്ച ശേഷമായിരിക്കും തുടർ നടപടികൾ സ്വീകരിക്കുകയെന്ന് അധികൃതർ അറിയിച്ചു.






