തിരുവനന്തപുരം: രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സെൻസസ് രണ്ട് ഘട്ടങ്ങളിലായി നടത്തുമെന്ന് പൊതുഭരണ സെക്രട്ടറി കെ. ബിജു അറിയിച്ചു. ആദ്യ ഘട്ടത്തിൽ വീടുകളുടെ പട്ടിക തയ്യാറാക്കലും വീടുകളുമായി ബന്ധപ്പെട്ട വിവരശേഖരണവും നടക്കും. കേരളത്തിൽ ജൂലൈ 1 മുതൽ 30 വരെയാണ് വീടുകളുടെ കണക്കെടുപ്പ്. രണ്ടാം ഘട്ടമായ ജനസംഖ്യാ കണക്കെടുപ്പ് 2027 ഫെബ്രുവരിയിൽ നടത്തും.
സെൻസസിനായി ആകെ 33 ചോദ്യങ്ങളാണ് വിജ്ഞാപനം ചെയ്തിരിക്കുന്നത്. പൊതുജനങ്ങൾക്ക് സ്വയം വിവരങ്ങൾ നൽകുന്നതിനായി ‘സെൽഫ് എന്യൂമറേഷൻ’ സൗകര്യം ജൂൺ 16 മുതൽ 15 ദിവസത്തേക്ക് ലഭ്യമാകും. ഇതിനായി സെൻസസ് പോർട്ടൽ ഉപയോഗിക്കാം. സ്വയം സമർപ്പിക്കുന്ന വിവരങ്ങൾ പിന്നീട് ഫീൽഡ് സന്ദർശനത്തിനിടെ എന്യൂമറേറ്റർമാർ പരിശോധിച്ച് സ്ഥിരീകരിക്കും.
സംസ്ഥാനത്ത് വിവരശേഖരണത്തിനായി അധ്യാപകരും സർക്കാർ ജീവനക്കാരുമടങ്ങുന്ന 61,282 എന്യൂമറേറ്റർമാരെയും 10,189 സൂപ്പർവൈസർമാരെയും നിയോഗിച്ചിട്ടുണ്ട്. ‘HLO’ ആപ്പ് വഴിയാണ് എന്യൂമറേറ്റർമാർ വിവരങ്ങൾ ശേഖരിക്കുക. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ‘സെൻസസ് മാനേജ്മെന്റ് ആൻഡ് മോണിറ്ററിംഗ് സിസ്റ്റം’ പോർട്ടലും ഉപയോഗിക്കും. വ്യക്തിഗത വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കുമെന്നും കെ. ബിജു വ്യക്തമാക്കി.
സെൻസസ് ചുമതല ലഭിച്ച ജീവനക്കാരുടെ ഷിഫ്റ്റ് ക്രമീകരണവുമായി ബന്ധപ്പെട്ട് സർക്കാരുമായി ഉടൻ ചർച്ച നടത്തുമെന്ന് സെൻസസ് ഡയറക്ടർ ഡോ. മിത്ര അറിയിച്ചു. വിദ്യാർത്ഥികളുടെ പഠനത്തെ ബാധിക്കാത്ത രീതിയിലാകും അധ്യാപകരെ സെൻസസ് പ്രവർത്തനങ്ങൾക്ക് നിയോഗിക്കുക. സെൻസസുമായി സഹകരിക്കാത്തവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും, പിഴയും തടവും ഉൾപ്പെടെയുള്ള ശിക്ഷാ നടപടികൾ ഉണ്ടാകാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാർ ഈ സെൻസസിന്റെ ഭാഗമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.




