ഓസ്ലോ: നോർവേയിലെ കിരീടാവകാശി രാജകുമാരി മെയ്റ്റ് മാരിറ്റിന്റെ മകൻ മാരിയസ് ബോർഗ് ഹൊയ്ബിയെ രണ്ട് ബലാത്സംഗക്കേസുകളിൽ കുറ്റക്കാരനായി കണ്ടെത്തി. ഓസ്ലോ ജില്ലാ കോടതിയാണ് 29-കാരനായ ഹൊയ്ബിക്ക് നാല് വർഷം തടവുശിക്ഷ വിധിച്ചത്.
ഹൊയ്ബിക്കെതിരെ ആകെ നാല് ബലാത്സംഗക്കേസുകളാണ് ഉണ്ടായിരുന്നത്. ഇതിൽ രണ്ട് കേസുകളിൽ കോടതി കുറ്റവിമുക്തനാക്കിയെങ്കിലും, 2018-ൽ സ്‌കൗഗത്തിലെ കിരീടാവകാശിയുടെ വസതിയിൽ ഒരു സ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലും 2024-ൽ ഓസ്ലോയിൽ മറ്റൊരു സ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലും കുറ്റക്കാരനാണെന്ന് കണ്ടെത്തി.
കൂടാതെ, മുൻ കാമുകിയായ നോറ ഹൗക്ലാൻഡിനെ ലൈംഗികമായി പീഡിപ്പിച്ച കേസിലും ഹൊയ്ബിക്കെതിരെ കുറ്റം തെളിഞ്ഞു.
അതേസമയം, ഓസ്ലോയിലെ ഒരു ഹോട്ടലിൽ വെച്ച് സ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസിലും 2023-ൽ ലോഫോട്ടൻ ദ്വീപുകളിൽ മറ്റൊരു സ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസിലും ഹൊയ്ബിയെ കോടതി വെറുതെവിട്ടു.
ഹൊയ്ബിക്ക് ഏഴ് വർഷവും ഏഴ് മാസവും തടവുശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. എന്നാൽ പ്രതിഭാഗം 18 മാസത്തെ ശിക്ഷയാണ് ആവശ്യപ്പെട്ടത്. ഇരു വാദങ്ങളും പരിഗണിച്ച ശേഷമാണ് കോടതി നാല് വർഷം തടവുശിക്ഷ വിധിച്ചത്. വിധി പ്രസ്താവിക്കുമ്പോൾ ഹൊയ്ബി കോടതിയിൽ നേരിട്ട് ഹാജരായിരുന്നില്ല. ഓൺലൈൻ വഴിയാണ് നടപടികളിൽ പങ്കെടുത്തത്.
മെയ്റ്റ് മാരിറ്റിന്റെ മുൻ വിവാഹബന്ധത്തിലുള്ള മകനാണ് ഹൊയ്ബി. അമ്മ രാജകുടുംബത്തിലേക്ക് വിവാഹം കഴിച്ചെത്തിയതിനെ തുടർന്ന് രാജകുടുംബാന്തരീക്ഷത്തിലാണ് വളർന്നതെങ്കിലും, അദ്ദേഹത്തിന് ഔദ്യോഗിക രാജകീയ പദവിയില്ല.
ശ്വാസകോശ ഫൈബ്രോസിസ് ബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിയുന്ന അമ്മയ്ക്കൊപ്പം സമയം ചെലവഴിക്കാൻ ഹൊയ്ബിയെ മോചിപ്പിക്കണമെന്ന അഭിഭാഷകരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല.






