കൊല്ലം: പട്ടത്തെ മൊത്തവ്യാപാര സ്ഥാപനത്തിൽ നിന്ന് 23 ലക്ഷം രൂപ കവർന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ. ഇരവിപുരം വാളത്തുംഗൽ സ്വദേശികളായ സജിൽ എസ് (30), അനന്തു രവി (22) എന്നിവരെയാണ് കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഏപ്രിൽ 26-ന് രാത്രി കൊല്ലം ജില്ലാ ആശുപത്രി റോഡിലെ സ്റ്റെയിൻസ് ട്രേഡിംഗ് കമ്പനിയുടെ പിൻവശത്തെ ഷട്ടർ തകർത്ത് അകത്ത് കടന്ന പ്രതികൾ ലോക്കർ കുത്തിത്തുറന്ന് 20 ലക്ഷം രൂപയും ക്യാഷ് ട്രേയിൽ സൂക്ഷിച്ചിരുന്ന 3 ലക്ഷം രൂപയും ഉൾപ്പെടെ 23 ലക്ഷം രൂപ കവർന്നിരുന്നു. മോഷണത്തിനിടെ ഷട്ടർ, ബില്ലിംഗ് ട്രേ, സി.സി.ടി.വി സംവിധാനങ്ങൾ എന്നിവ നശിപ്പിക്കുകയും 25,000 രൂപയുടെ നാശനഷ്ടം വരുത്തുകയും ചെയ്തു.
സംഭവത്തെ തുടർന്ന് രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. എന്നാൽ തിരിച്ചറിയപ്പെട്ടപ്പോഴേക്കും ഇരുവരും സംസ്ഥാനം വിട്ട് തമിഴ്നാട്ടിലേക്ക് കടന്നിരുന്നു. തമിഴ്നാട്ടിലെ കൂടംകുളത്ത് പ്രതികൾ ഉണ്ടെന്ന വിവരത്തെ തുടർന്ന് പൊലീസ് സംഘം അവിടെ എത്തിച്ചെങ്കിലും അവർ രക്ഷപ്പെടുകയായിരുന്നു.
പിന്നീട് കൊല്ലത്തേക്ക് മടങ്ങിയെത്തിയ പ്രതികളെ ജൂൺ 13-ന് കളക്ടറേറ്റ് പരിസരത്ത് നിന്ന് കൊല്ലം ഈസ്റ്റ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടി.
ഐസ്ക്രീം വ്യാപാരിയായിരുന്ന ഒന്നാം പ്രതി സജിൽ സ്ഥിരമായി സ്ഥാപനത്തിലെത്താറുണ്ടായിരുന്നതിനാൽ അവിടുത്തെ പണമിടപാടുകളെക്കുറിച്ച് വ്യക്തമായ ധാരണ നേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അനന്തു രവിയെ കൂട്ടുപിടിച്ച് മോഷണം ആസൂത്രണം ചെയ്ത് നടപ്പാക്കിയത്.
മോഷണത്തിൽ ലഭിച്ച പണം ഉപയോഗിച്ച് കാറുകളും വിലകൂടിയ മൊബൈൽ ഫോണുകളും വാങ്ങിയ പ്രതികൾ ബെംഗളൂരു, ഗോവ തുടങ്ങിയ സ്ഥലങ്ങളിൽ ആഡംബര ജീവിതം നയിച്ചുവരികയായിരുന്നു. ഇരുവർക്കുമെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.
പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.




