ന്യൂഡൽഹി: രാജ്യത്ത് തെക്കുപടിഞ്ഞാറൻ കാലവർഷം എത്തിയിട്ട് ദിവസങ്ങളായെങ്കിലും മഴ മാറി നിൽക്കുന്ന സാഹചര്യമാണുള്ളത്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ജൂൺ മാസത്തിൽ ഇതുവരെ ലഭിക്കേണ്ട ആകെ മഴയിൽ 64 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സാധാരണയായി ഈ സമയത്ത് രാജ്യം മുഴുവൻ വ്യാപിച്ച് സജീവമാകേണ്ട കാലവർഷം നിലവിൽ അതീവ ദുർബലമാണ്.
രാജ്യത്തെ പ്രധാന ജലസംഭരണികളിലെയും ഡാമുകളിലെയും ജലനിരപ്പ് അപകടകരമായ രീതിയിൽ താഴ്ന്നു നിൽക്കുന്നതും ആശങ്കയാണ്. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും കാലവർഷക്കാറ്റിനെ കരയിലേക്ക് നയിക്കാൻ പാകത്തിലുള്ള ശക്തമായ ന്യൂനമർദങ്ങളോ അന്തരീക്ഷ ചുഴലികളോ രൂപപ്പെടാത്തതാണ് മഴയെ അകറ്റി നിർത്തുന്നത്.
ഇന്ത്യയിലെ പ്രധാന കാർഷിക സീസണായ ‘ഖരീഫ്’ വിളക്കാലമാണ്. ഈ സമയത്ത് നെല്ല്, പരുത്തി, പയറുവർഗ്ഗങ്ങൾ, സോയാബീൻ എന്നിവ വിതയ്ക്കുന്നത് മഴയെ ആശ്രയിച്ചാണ്. മൺസൂൺ മഴയെ പ്രതീക്ഷിച്ചിരിക്കുന്ന രാജ്യത്തെ കർഷകർ ആശങ്കയിലാണ്.




