കൊൽക്കത്ത: അറസ്റ്റിലായ തൃണമൂൽ കോൺഗ്രസ് നേതാവ് ജഹാംഗീർ ഖാനെയും മറ്റ് പ്രതികളെയും പൊതുവഴിയിലൂടെ നടത്തിച്ച സംഭവത്തിൽ പശ്ചിമ ബംഗാളിൽ വിവാദം ശക്തമാകുന്നു. പാർട്ടിക്ക് ശക്തമായ സ്വാധീനമുള്ള ഫാൽത്ത മണ്ഡലത്തിലെ റോഡുകളിലൂടെയാണ് പൊലീസ് ഇവരെ കൊണ്ടുനടന്നത്.
ജഹാംഗീർ ഖാൻ, ആകാശ് സിങ്, അഭിജിത് റോയ്, ഗുദ്ദു അൻസാരി, ഷമിം അഹമ്മദ്, ഷാഹിൻ മൊല്ല എന്നിവരെയാണ് പൊലീസ് പൊതുജനങ്ങൾക്ക് മുന്നിലൂടെ നടത്തിച്ചത്. വിലങ്ങണിയിച്ചും അരയിൽ കയർ കെട്ടിയും നടത്തിയ ഈ നടപടിക്കെതിരെ തൃണമൂൽ പ്രവർത്തകരും നേതാക്കളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ജഹാംഗീറിന്റെ ഭാര്യയും അനുയായികളും പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ വിഷയം കോടതിയുടെ ശ്രദ്ധയിലുംപ്പെട്ടു. കേസ് പരിഗണിച്ച കൽക്കട്ട ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി. പ്രതികളെ പൊതുമധ്യത്തിൽ ഇത്തരത്തിൽ നടത്തിക്കാനുള്ള നിയമപരമായ അടിസ്ഥാനമെന്താണെന്നും കോടതി ചോദിച്ചു. പ്രതികളെ ബോധപൂർവം അപമാനിക്കുന്ന തരത്തിലുള്ള നടപടികൾ സ്വീകരിക്കരുതെന്നും കോടതി നിരീക്ഷിച്ചു.
അതേസമയം, അന്വേഷണത്തിന്റെ ഭാഗമായി കുറ്റകൃത്യവുമായി ബന്ധപ്പെട്ട സംഭവങ്ങൾ പുനരാവിഷ്‌കരിക്കുന്നതിനായാണ് പ്രതികളെ സ്ഥലത്തെത്തിച്ചതെന്നാണ് പൊലീസിന്റെ വിശദീകരണം. എന്നാൽ ഇത്തരമൊരു നടപടി നിയമപരമായി ചോദ്യം ചെയ്യപ്പെടാവുന്നതാണെന്ന് ചില മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും അഭിപ്രായപ്പെട്ടു.
സംഭവത്തിൽ രൂക്ഷ വിമർശനവുമായി തൃണമൂൽ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. ഇത് ഭരണഘടനയുടെ ആർട്ടിക്കിൾ 21-ന്റെയും മനുഷ്യാവകാശങ്ങളുടെയും ലംഘനമാണെന്ന് നേതാവ് കല്ല്യാൺ ബാനർജി ആരോപിച്ചു. പൊലീസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മറുവശത്ത്, ബിജെപി നേതാക്കൾ പൊലീസിന്റെ നടപടിയെ പിന്തുണച്ചു. അറസ്റ്റിലായ ചിലർ മുമ്പ് പ്രദേശവാസികളിൽ ഭീതി പരത്തിയിരുന്നുവെന്നും ഇപ്പോഴത്തെ നടപടി നിയമത്തിന്റെ വിജയം തെളിയിക്കുന്നതാണെന്നും ബിജെപി നേതാവ് ഉമേഷ് റായി പ്രതികരിച്ചു.






