ധനവകുപ്പ് കൈകാര്യം ചെയ്ത് ബജറ്റ് അവതരിപ്പിക്കുന്ന മുഖ്യമന്ത്രിയായി വിഡി സതീശൻ നാളെ ചരിത്രം കുറിക്കാനൊരുങ്ങുമ്പോൾ, കേരളം ഉറ്റുനോക്കുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കുമ്പോൾ എന്തെല്ലാം വിസ്മയങ്ങളാണ് സതീശൻ കാത്തുവെച്ചിരിക്കുന്നത് എന്നതാണ്. സംസ്ഥാനത്തിന്റെ സാമ്പത്തിക ആരോഗ്യം അതീവ മോശമാണെന്ന് വിലയിരുത്തി ധനവകുപ്പ് ധവളപത്രം പുറത്തിറക്കിയതിന് തൊട്ടുപിന്നാലെ വരുന്ന ബജറ്റാണിത്. KSRTC സൗജന്യ യാത്ര പദ്ധതിയിലൂടെയും മറ്റും കൈവന്നിരിക്കുന്ന കൈയ്യടി ഒറ്റ ദിവസം കൊണ്ട് കുളമാകുമോ എന്നതാണ് പ്രധാന ചോദ്യം. അതുകൊണ്ടുതന്നെ, ക്ഷേമ പ്രഖ്യാപനങ്ങൾക്കൊപ്പം നികുതി-നികുതിയേതര വരുമാനങ്ങൾ വർദ്ധിപ്പിക്കുന്നതിനൊപ്പം കേന്ദ്ര വിഹിതങ്ങൾ കൃത്യമായി വാങ്ങിയെടുക്കാനുള്ള തന്ത്രപരമായ പ്രഖ്യാപനങ്ങളും നാളത്തെ ബജറ്റിൽ പ്രതീക്ഷിക്കുന്നുണ്ട്.
സംസ്ഥാനത്തിന്റെ പ്രധാന വരുമാനസ്രോതസ്സുകളായ സ്വന്തം നികുതി, നികുതിയേതര വരുമാനം, കേന്ദ്ര വിഹിതം എന്നിവയിൽ കൃത്യമായ പുനഃക്രമീകരണം ബജറ്റിലുണ്ടാകും. ജിഎസ്ടി വിഹിതം കഴിഞ്ഞാൽ സംസ്ഥാനത്തിന് സ്വന്തമായി നികുതി കണ്ടെത്താൻ വളരെ കുറഞ്ഞ വഴികളാണ് മുന്നിലുള്ളത്. സഹാനുഭൂതിയിൽ ഊന്നിയ സദ്ഭരണം എന്ന പ്രമേയം അടിസ്ഥാനമാക്കിയ ബജറ്റാണ് ഇക്കുറി ലക്ഷ്യമിടുന്നത്. ഇന്ദിരാ ഗ്യാരന്റികൾക്ക് പണം കണ്ടെത്തുക എന്നതാണ് വെല്ലുവിളി
ഇന്ധന നികുതി, ഭൂനികുതി, മദ്യവില, വൈദ്യുതി നിരക്ക് എന്നിവ നിലവിൽ തന്നെ സാധാരണക്കാർക്ക് താങ്ങാൻ കഴിയുന്നതിലും അപ്പുറമായതിനാൽ ജനങ്ങൾക്ക് മേൽ കൂടുതൽ ഭാരം ഏൽപ്പിക്കാതെ പ്രഖ്യാപനങ്ങൾ നടത്തുക എന്നതാണ് പ്രധാന തലവേദന. എന്നാൽ, ഖജനാവിന്റെ അവസ്ഥ കണക്കിലെടുക്കുമ്പോൾ ജനപ്രിയ പ്രഖ്യാപനങ്ങളുടെ പെരുമഴയും പ്രതീക്ഷിക്കാൻ വയ്യ. ഇക്കൂട്ടത്തിൽ മദ്യത്തിന്റെ വില കൂട്ടാനുള്ള സാധ്യതകളെ തള്ളിക്കളയാനാവില്ല.
പെൻഷൻ പ്രായം കൂട്ടണമെന്ന് ശുപാർശയുണ്ടെങ്കിലും അത് അംഗീകരിക്കാൻ സാധ്യത കുറവാണ്. ക്ഷേമ പെൻഷൻ 100 രൂപയെങ്കിലും വർധിപ്പിച്ചേക്കും. പെട്രോൾ സെസ് കുറയ്ക്കുമോ എന്നതും ചോദ്യം.
വൻകിട-ചെറുകിട മേഖലകളിലെ ജിഎസ്ടി വെട്ടിപ്പ് തടയാൻ ശക്തമായ നടപടികൾ ബജറ്റിൽ പ്രഖ്യാപിച്ചേക്കും. ഇതിലൂടെ സംസ്ഥാനത്തിന്റെ നികുതി വരുമാനം ഗണ്യമായി ഉയർത്താം. കൂടാതെ, ധനകാര്യ കമ്മീഷൻ വിഹിതം, കേന്ദ്ര ഗ്രാൻഡുകൾ, വ്യക്തിഗത ആദായനികുതി, ഇറക്കുമതി ചുങ്കം എന്നിവയിൽ കേരളത്തിനുള്ള കൃത്യമായ വിഹിതം നേടിയെടുക്കാൻ കേന്ദ്രത്തിന് മേൽ സമ്മർദ്ദം ശക്തമാക്കാനുള്ള രാഷ്ട്രീയ നയപ്രഖ്യാപനവും ബജറ്റിലുണ്ടായേക്കും.
കിഫ്ബിയുടെ ഭാവിയെന്താകും?
പുതിയ സർക്കാരിന്റെ ആദ്യ ബജറ്റിലെ ഏറ്റവും ശ്രദ്ധേയമായ പ്രഖ്യാപനം നടക്കുക കിഫ്ബിയുമായി ബന്ധപ്പെട്ടാണ്. സ്വതന്ത്ര ധനസമാഹരണ ഏജൻസിയിൽ തുടങ്ങി സംസ്ഥാന വികസനത്തിന്റെ ഒറ്റമൂലി വരെയുള്ള പരമാധികാര പദവികളിൽ പ്രവർത്തിച്ചിരുന്ന കിഫ്ബിയെ കെട്ടിലും മട്ടിലും പൂർണ്ണമായി ഉടച്ചുവാർക്കുമെന്ന് നേരത്തേ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. കിഫ്ബിയെ ഒരു ധനസമാഹരണ മോഡലാക്കി മാറ്റുന്നതിനൊപ്പം അതിന്റെ പൂർണ്ണ നിയന്ത്രണം ധനവകുപ്പിന് കീഴിലാക്കാനും നടപടിയുണ്ടാകുമെന്നാണ് സൂചന.
അധികാരത്തിലെത്തിയ ഉടൻ സംസ്ഥാന ധനസ്ഥിതിയെക്കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ദ്ധ സമിതിയുടെ നിർദ്ദേശങ്ങളിൽ ഊന്നിയായിരിക്കും ഈ പുനഃസംഘടന. കിഫ്ബിയുടെ പ്രൊജക്ട് മാനേജ്മെന്റ് സംവിധാനവും ഗുണനിലവാര നിയന്ത്രണവും മികച്ചതാണെന്ന് വിദഗ്ദ്ധ സമിതി വിലയിരുത്തിയിട്ടുണ്ട്. ഈ നല്ല വശങ്ങൾ സ്വീകരിച്ച് മറ്റ് സർക്കാർ വകുപ്പുകളിലേക്കും വ്യാപിപ്പിക്കാൻ നിർദ്ദേശമുണ്ട്. എന്നാൽ അതിനപ്പുറം, കിഫ്ബിയുടെ സാമ്പത്തിക സമാഹരണത്തിലും വിനിയോഗത്തിലും ധനവകുപ്പിന് പൂർണ്ണ നിയന്ത്രണം കൊണ്ടുവന്നേക്കാനുള്ള സാധ്യതയിലേക്കാണ് ധനകാര്യ വിദഗ്‌ധർ വിരൽചൂണ്ടുന്നത്.
കിഫ്ബി ഇല്ലാതായാൽ മോട്ടോർ വാഹന നികുതിയിനത്തിൽ പിരിച്ചെടുക്കുന്ന 3300 കോടി രൂപ ഉൾപ്പെടെ കിഫ്ബിക്ക് പ്രതിവർഷം നേരിട്ട് കൈമാറിയിരുന്ന 4000 കോടി രൂപ ഇനി മുതൽ നേരിട്ട് പൊതുഖജനാവിലെത്തിക്കേണ്ടി വരും. ഒപ്പം, നിലവിൽ കരാറായതും നിയമപരമായ ബാധ്യതയുള്ളതുമായ വികസന പദ്ധതികൾ സർക്കാർ നേരിട്ട് ഏറ്റെടുക്കുന്ന വിധത്തിലുള്ള നിയമഭേദഗതിക്കും സാധ്യതയുണ്ട്.
ജനങ്ങളുടെ കയ്യടി കിട്ടാനുള്ള പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകുമെന്നാണ് സൂചന. ഇന്ദിരാ ഗ്യാരണ്ടികളിൽ ഊന്നിയുള്ള കാര്യങ്ങൾ ആയിരിക്കും പ്രധാനമായും ബജറ്റിൽ ഉണ്ടാവുക. ഉമ്മൻ ചാണ്ടിയുടെ പേരിലുള്ള 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതി. കോളേജ് വിദ്യാർത്ഥിനികൾക്കുള്ള പ്രതിമാസ ആയിരം രൂപ വിതരണം എന്നിവ ബജറ്റിൽ പ്രഖ്യാപിക്കാനാണ് സാധ്യത. സ്ത്രീ സൗജന്യ യാത്ര നടപ്പാക്കിയതിനാൽ കെഎസ്ആർടിസിക്ക് കൂടുതൽ പണം ബജറ്റിൽ നീക്കി വെച്ചേക്കുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.
ശമ്പള പരിഷ്‌കരണ കമ്മീഷൻ റിപ്പോർട്ട് കിട്ടിയാലും അത് വേഗത്തിൽ നടപ്പാക്കുമെന്ന പ്രഖ്യാപനം ഉണ്ടായേക്കില്ല. ശമ്പളപരിഷ്‌കരണം 10 വർഷത്തിൽ ഒരിക്കൽ മതിയെന്ന ശുപാർശ അംഗീകരിക്കപ്പെടുമെന്നാണ് സൂചന.
ജീവനക്കാരുടെ ക്ഷാമബത്ത കുടിശിക വിതരണം ചെയ്യുന്നതിനൊപ്പം മുൻകൂറായി ഒരു ഗഡുവെങ്കിലും നൽകുന്നതും പരിഗണനയിലുണ്ട്. സംസ്ഥാനത്തെ തുറമുഖങ്ങളുടെ സാധ്യത പ്രയോജനപ്പെടുത്തി ‘തുറമുഖനഗരം’ വികസിപ്പിക്കൽ, വിമാനത്താവളങ്ങളെ കണ്ണിചേർത്തുള്ള ‘ഏവിയേഷൻ ഹബ്ബ്’ എന്നീ പ്രഖ്യാപനങ്ങളുണ്ടാവും.
വൈദ്യുത ഉൽപാദന മേഖലയിൽ സ്വകാര്യ നിക്ഷേപങ്ങൾ കൊണ്ടുവരാനുള്ള ആലോചനയും ഉണ്ട് സർക്കാർ തലത്തിൽ. വൻകിട പദ്ധതി പ്രഖ്യാപനങ്ങൾ ഉണ്ടാകാൻ സാധ്യത കുറവാണെങ്കിലും നിലവിലുള്ള വൻകിട പദ്ധതികൾക്ക് പണം മാറ്റിവയ്ക്കാൻ സാധ്യതയുണ്ട്.






