ന്യൂഡല്‍ഹി: ടിക്കറ്റില്ലാതെ ട്രെയിനുകളില്‍ യാത്ര ചെയ്യുന്നവരെ നേരെയാക്കാൻ കടുത്ത നടപടികളുമായി ഇന്ത്യൻ റെയിൽവേ. ഇത്തരക്കാരിൽ നിന്ന് ഈടാക്കുന്ന മിനിമം പിഴ ഇരട്ടിയാക്കി. അനധികൃതവും ടിക്കറ്റില്ലാതെയുള്ളതുമായ യാത്രകള്‍ തടയുന്നതിനും ട്രെയിന്‍ സര്‍വീസുകള്‍ സുഗമമായി നടത്തുന്നതിനുമായി ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്കുള്ള പിഴത്തുക ഇന്ത്യന്‍ റെയില്‍വേ 250 രൂപയില്‍ നിന്ന് 500 രൂപയായാണ് ഉയര്‍ത്തിയത്.
‘ജന്‍ വിശ്വാസ് ആക്ട്, 2026’-ലെ വ്യവസ്ഥകള്‍ പ്രകാരം, 1989-ലെ റെയില്‍വേ ആക്ടിലെ 137, 138 വകുപ്പുകള്‍ പ്രകാരമുള്ള ഏറ്റവും കുറഞ്ഞ പിഴ തുക ജൂണ്‍ 20 മുതല്‍ 500 രൂപയായി ഉയര്‍ത്തിയതായി റെയില്‍വേ എക്‌സിലൂടെ അറിയിച്ചു. പിഴ നടപടികള്‍ ഒഴിവാക്കുന്നതിനായി യാത്രക്കാര്‍ സാധുവായ ടിക്കറ്റുകളുമായി യാത്ര ചെയ്യണമെന്നും റെയില്‍വേ നിയമങ്ങള്‍ പാലിക്കണമെന്നും റെയില്‍വേ അഭ്യര്‍ത്ഥിച്ചു. മെയ് മാസത്തില്‍ മാത്രം ടിക്കറ്റില്ലാതെ യാത്ര ചെയ്ത 4.96 ലക്ഷം ആളുകളില്‍ നിന്നായി 40.85 കോടി രൂപയാണ് സെന്‍ട്രല്‍ റെയില്‍വേ സോണ്‍ പിഴയായി ഈടാക്കിയത്.






