തിരുവനന്തപുരം: വിവാദമായ സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം തുടരുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന് വീണ്ടും സമൻസ്. ഈ മാസം 29ന് ഹാജരാകാനാണ് ഇഡി നിർദേശം നൽകിയിരിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് ഗൗരവമായ അന്വേഷണം തുടരുന്നുണ്ടെങ്കിലും, സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസിൽ (എസ്എഫ്ഐഒ) നിന്ന് ആവശ്യപ്പെട്ട രേഖകൾ ഇതുവരെ ഇഡിക്ക് ലഭിച്ചിട്ടില്ല. രേഖകൾ കൈമാറാൻ കോടതി അനുവദിച്ചിരുന്ന 10 ദിവസത്തെ കാലാവധി ബുധനാഴ്ച അവസാനിച്ചിരുന്നു. 134 രേഖകളാണ് എസ്എഫ്ഐഒയിൽ നിന്ന് ലഭിക്കേണ്ടത്. ഇതുസംബന്ധിച്ച് അന്വേഷണസംഘങ്ങളുമായി ഇഡി ചർച്ച നടത്തുമെന്നാണ് വിവരം.
രേഖകൾ ലഭിച്ച ശേഷമേ വീണയെ വീണ്ടും ചോദ്യം ചെയ്യുന്നതിനുള്ള തീയതി തീരുമാനിക്കൂ എന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ. ഇതിനിടെയാണ് പുതിയ സമൻസ് നൽകിയിരിക്കുന്നത്.
കേസിന്റെ ഭാഗമായി താൽക്കാലിക കണ്ടുകെട്ടലുമായി ബന്ധപ്പെട്ട തെളിവുകൾ ശേഖരിക്കുന്ന നടപടികളാണ് നിലവിൽ ഇഡി നടത്തുന്നത്. അന്വേഷണത്തിന്റെ ഭാഗമായി 242 ബാങ്ക് അക്കൗണ്ടുകളിലായി ഏകദേശം 18 കോടി രൂപ മരവിപ്പിച്ചിരുന്നു. ഇതിൽ വീണ വിജയന്റെ രണ്ട് അക്കൗണ്ടുകളും എക്സാലോജിക്കിന്റെ ഒരു അക്കൗണ്ടും ഉൾപ്പെടുന്നു.
അതേസമയം, തിരുവനന്തപുരം എച്ച്ഡിഎഫ്സി ബാങ്ക് ശാഖയിലെ വീണയുടെ ലോക്കർ പരിശോധിച്ച ഇഡിക്ക് സിഎംആർഎല്ലുമായുള്ള സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട നിർണായക രേഖകളൊന്നും കണ്ടെത്താനായില്ലെന്നാണ് സൂചന. അന്വേഷണ ഏജൻസിയിൽ നിന്ന് എന്തെങ്കിലും പ്രധാന രേഖകൾ മറച്ചുവെച്ചിട്ടുണ്ടോയെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ലോക്കർ പരിശോധന.






