താരസംഘടനയായ ‘അമ്മ’യിൽ നിന്ന് രാജിവെച്ചതിന് പിന്നിലെ കാരണങ്ങൾ വിശദീകരിച്ച് നടി അൻസിബാ ഹസൻ. ഒരു സ്ത്രീക്കും, പ്രത്യേകിച്ച് ആക്രമിക്കപ്പെട്ട അതിജീവിതയ്ക്കും കമ്മിറ്റിയിൽ നിന്ന് നീതി ലഭിക്കില്ലെന്ന ഉറച്ച വിശ്വാസമാണ് രാജിയിലേക്ക് നയിച്ചതെന്ന് അവർ പറഞ്ഞു.
‘അമ്മ’യുടെ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ചിലർക്കിടയിൽ അസ്വസ്ഥത ഉണ്ടായിരുന്നുവെന്നും അൻസിബ പറഞ്ഞു. പിന്നീട് സംഘടനയ്ക്കുള്ളിൽ തന്നെ തന്നെതിരായ വ്യക്തിപരമായ ആക്രമണങ്ങളും അപവാദ പ്രചാരണങ്ങളും ഉണ്ടായതായി അവർ ആരോപിച്ചു.
രാജി അറിയിച്ചപ്പോൾ സംഘടനാ പ്രസിഡന്റ് “കണ്ണ് തള്ളുന്ന ഇമോജി” മാത്രമാണ് മറുപടിയായി അയച്ചതെന്നും അൻസിബ വെളിപ്പെടുത്തി. കുടുംബസംഗമവുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിൽ നിന്ന് സ്പോൺസർഷിപ്പ് സ്വീകരിക്കുന്നതിനെതിരെ താൻ അഭിപ്രായം പ്രകടിപ്പിച്ചതും വിവാദങ്ങൾക്ക് കാരണമായതായും അവർ പറഞ്ഞു. കലാകാരൻമാരുടെ സംഘടന മത- രാഷ്ട്രീയ സ്വാധീനങ്ങളിൽ നിന്ന് അകലം പാലിക്കണമെന്നതാണ് തന്റെ നിലപാടെന്നും അൻസിബ വ്യക്തമാക്കി.
നേതൃത്വത്തിലെ ചിലരുടെ സമീപനം വേദനാജനകമാണെന്നും, ചോദ്യം ചെയ്യുന്നവരെ നിശബ്ദരാക്കുന്ന പ്രവണതയുണ്ടെന്നും അവർ ആരോപിച്ചു. സംഘടനയിൽ മാറ്റങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും അതൊന്നും സംഭവിച്ചില്ലെന്നും അൻസിബ കൂട്ടിച്ചേർത്തു.






