തിരുവനന്തപുരം: സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യം കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരണവുമായി മന്ത്രി കെ. മുരളീധരൻ. സ്ഥിരമായി മദ്യപിക്കുന്നവർക്കായി നല്ല നിലവാരമുള്ള മദ്യം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ ആശയത്തിലേക്ക് സർക്കാർ എത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
“സ്ഥിരം മദ്യപാനികൾ സമൂഹത്തിൽ ഉണ്ട്. അവർ എന്തായാലും കുടിക്കും. അതിനാൽ അവർക്കായി നല്ല സാധനം നൽകുകയാണ് ലക്ഷ്യം. എന്തെങ്കിലും കലക്കിക്കുടിച്ച് ദുരന്തമുണ്ടാകുന്നത് കുറയ്ക്കാനാണ് വീര്യം കുറഞ്ഞ മദ്യം എന്ന ആശയം,” എന്നാണ് മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കിയത്.
മദ്യപാനം ഒരിക്കലും ഉപയോഗിക്കരുതെന്ന നിലപാട് കെ. കരുണാകരന് ഉണ്ടായിരുന്നുവെന്നും അദ്ദേഹത്തിന്റെ കാലത്താണ് ബെവ്കോ ആരംഭിച്ചതെന്നും മുരളീധരൻ പറഞ്ഞു. സമൂഹത്തിൽ മദ്യപാനികൾ ഉണ്ടെന്നും അവർക്കായി നിയന്ത്രിത രീതിയിൽ മദ്യം നൽകുന്നതാണ് ഉദ്ദേശമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ഈ നയം ദീർഘകാലം തുടരാനാകില്ലെന്നും ഘട്ടംഘട്ടമായി കുറയ്ക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
സമ്പൂർണ മദ്യനിരോധനം നിലവിലെ സാഹചര്യത്തിൽ സാധ്യമല്ലെന്നും, വിദ്യാർത്ഥികൾക്ക് മദ്യം നൽകുന്നത് അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. നിയമം ലംഘിക്കുന്നവർക്ക് കടുത്ത നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
അതേസമയം തിരുവനന്തപുരം കോർപ്പറേഷനിലെ ഭരണ–പ്രതിപക്ഷ സംഘർഷത്തിലും കെ. മുരളീധരൻ പ്രതികരിച്ചു. നഗരത്തിൽ മാലിന്യം കുന്നുകൂടുന്നതും ഡെങ്കിപ്പനി ഉൾപ്പെടെയുള്ള പകർച്ചവ്യാധികളുടെ സാധ്യതയും അദ്ദേഹം ചൂണ്ടിക്കാട്ടി. “കൊതുകിന് ഇവിടെ അടിയാണെന്ന് അറിയില്ല. അതിനാൽ രാഷ്ട്രീയ തർക്കങ്ങൾ മാറ്റിവെച്ച് മാലിന്യനീക്കം ശക്തമാക്കണം,” എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി നിർദേശവുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാർ മുന്നോട്ടുപോകുമെന്ന നിലപാടാണ് നിലനിൽക്കുന്നതെങ്കിലും, വിഷയത്തിൽ യുഡിഎഫിനുള്ളിൽ തന്നെ അഭിപ്രായ വ്യത്യാസം തുടരുകയാണ്. ധനബില്ലിൽ മദ്യനികുതി ഉൾപ്പെടുത്തുന്നതിനെതിരെ ചില നേതാക്കൾ ശക്തമായ പ്രതിഷേധം ഉയർത്തുന്നുണ്ട്.
മദ്യനയത്തിൽ അന്തിമ തീരുമാനം യുഡിഎഫ് കൈക്കൊള്ളുമെന്ന് എക്സൈസ് മന്ത്രി എം. ലിജു വ്യക്തമാക്കി. എല്ലാ വിഭാഗം ജനങ്ങളുടെയും അഭിപ്രായം പരിഗണിച്ചായിരിക്കും പുതിയ മദ്യനയം രൂപീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.






