തിരുവനന്തപുരം: സത്യപ്രതിജ്ഞാ വിവാദവും കഴിഞ്ഞ ദിവസത്തെ സംഘർഷവും മൂലം ചർച്ചയായി നിൽക്കുന്ന തിരുവനന്തപുരം കോർപറേഷനിൽ അവിശ്വാസ നീക്കവുമായി യുഡിഎഫ്. ഭരണസ്തംഭനം ചൂണ്ടിക്കാട്ടി അവിശ്വാസ പ്രമേയം അവതരിപ്പിക്കാനുള്ള നീക്കമാണ് യുഡിഎഫ് നടത്തുന്നത്. ഇന്നു വൈകിട്ട് പാർലമെന്ററി പാർട്ടി യോഗം ചേർന്ന് ഇക്കാര്യം തീരുമാനിക്കും.
കൗൺസിൽ യോഗം വിളിക്കാൻ പോലും ബിജെപി നിയന്ത്രിക്കുന്ന ഭരണസംവിധാനം തയാറാകുന്നില്ലെന്നും ഭരണപരമായ ഒരു കാര്യങ്ങളും നടക്കുന്നില്ലെന്നും യുഡിഎഫ് ആരോപിക്കുന്നു. അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള അംഗബലം യുഡിഎഫിന് ഒറ്റയ്ക്കില്ലാത്ത സാഹചര്യത്തിൽ എൽഡിഎഫ് ഇതുമായി സഹകരിക്കുമോ എന്നാതാണ് ഇനിയുള്ള പ്രധാന ചോദ്യം. 101 അംഗ കോർപറേഷനിൽ 50 സീറ്റുള്ള ബിജെപി ഒരു സ്വതന്ത്രന്റെ പിന്തുണയോടെയാണു ഭരിക്കുന്നത്. യുഡിഎഫിന് 20 സീറ്റും എൽഡിഎഫിന് 29 സീറ്റും. യുഡിഎഫ് വിമതനായി മത്സരിച്ച മറ്റൊരു സ്വതന്ത്രനുമുണ്ട്. 29നാണ് കൗൺസിൽ യോഗം. ബിജെപി കൗൺസിലർ ആർ.സുഗതൻ കാപ്പ കേസിൽ ജയിലിലാണ്. ഈ സാഹചര്യത്തിൽ യുഡിഎഫും എൽഡിഎഫും യുഡിഎഫ് വിമതനായി മത്സരിച്ച സ്വതന്ത്രനും കൈകോർത്താൽ 50 പേർ ഭരണപക്ഷത്തിനെതിരെ വോട്ട് ചെയ്യുന്ന സ്ഥിതിയുണ്ടാകും.






