പൂനെ: പൂനെ സ്വദേശിയായ വ്യവസായി കേതൻ വിശാൽ അഗർവാളിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ പ്രതികരിച്ച് പ്രതിയായ സിയ ഗോയലിന്റെ മാതാവ്. മകൾ കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തൂക്കിലേറ്റണമെന്നും അവർ പ്രതികരിച്ചു.
സിയയുടെ പിതാവ് പ്രവീൺ ഗോയലും സമാനമായ പ്രതികരണമാണ് നടത്തിയിരിക്കുന്നത്. മകൾ പ്രതിശ്രുത വരനെ കൊലപ്പെടുത്തിയെന്ന വിവരം അറിഞ്ഞതിന് പിന്നാലെ അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചതായും, നിലവിൽ പൂനെയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണെന്നും റിപ്പോർട്ടുണ്ട്.
മഹാരാഷ്ട്രയിലെ കോട്ടയിൽ ട്രെക്കിംഗിനിടെ കേതൻ വിശാൽ അഗർവാളിന്റെ മരണം ആസൂത്രിത കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പ്രതിശ്രുത വധുവായ സിയയും അവരുടെ കാമുകൻ ചേതൻ ചൗധരിയും ചേർന്നാണ് കൊലപാതകം നടത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് അറിയിച്ചു.
കൊലപാതകം നടത്തുന്നതിന് അഞ്ച് ദിവസം മുൻപ് തന്നെ ഇരയെ കൊലപ്പെടുത്താൻ ഇരുവരും പദ്ധതി തയ്യാറാക്കിയിരുന്നെങ്കിലും ആദ്യ ശ്രമം പരാജയപ്പെട്ടു. തുടർന്ന് ജൂൺ 18-ന് കോട്ടയിലേക്ക് കൂട്ടിക്കൊണ്ടുപോയി കേതനെ കൊലപ്പെടുത്തിയതാണെന്ന് പൊലീസ് പറയുന്നു.
സിയയും ചേതനും തമ്മിൽ കഴിഞ്ഞ ആറ് മാസത്തിനിടെ 2,000-ത്തിലധികം തവണ ഫോൺ ബന്ധം ഉണ്ടായതായും, 238 മണിക്കൂറിലധികം സംസാരിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി. കൊലപാതകം നടന്ന ദിവസം ചേതൻ രാവിലെ മുതൽ വൈകിട്ട് വരെ തന്റെ ഫോണിലെ ഇന്റർനെറ്റ് ഓഫാക്കി വെച്ചതും, ലൊക്കേഷൻ ട്രാക്ക് ചെയ്യാതിരിക്കാൻ ഫോണുകൾ മാറ്റി ഉപയോഗിച്ചതും അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് അറിയിച്ചു.






