കൊച്ചി: ഒരേ സമയം കരളും വൃക്കയും മാറ്റിവെച്ച അപൂർവ ശസ്ത്രക്രിയയ്ക്ക് വിധേയയായ 25 വയസ്സുകാരി അന്തരിച്ചു. കോലഞ്ചേരി വടയമ്പാടി തറയിൽ വിജയന്റെയും കമലയുടെയും മകൾ വിജയലക്ഷ്മി ആണ് മരിച്ചത്.
ഗുരുതര ആരോഗ്യസ്ഥിതി കാരണം കേരളത്തിലെ ചില മെഡിക്കൽ കോളജുകൾ ചികിത്സ ഏറ്റെടുക്കാൻ തയ്യാറാകാതിരുന്നതിനെ തുടർന്ന് മണിപ്പാൽ മെഡിക്കൽ കോളജിലായിരുന്നു ശസ്ത്രക്രിയ നടത്തിയത്. ഏകദേശം 50 ലക്ഷം രൂപ ചെലവിൽ നടന്ന ശസ്ത്രക്രിയയ്ക്ക് ചികിത്സാ സഹായ സമിതി 35 ലക്ഷം രൂപ സമാഹരിച്ച് നൽകിയിരുന്നു.
ശേഷിച്ച ചികിത്സാച്ചെലവ് കണ്ടെത്തുന്നതിനായി കുടുംബം വീട് പോലും വിറ്റതായി വിവരം ലഭിച്ചിട്ടുണ്ട്. ശസ്ത്രക്രിയയ്ക്ക് ശേഷം രണ്ട് വർഷം മാത്രമാണ് വിജയലക്ഷ്മി ജീവിച്ചത്. ഇന്നലെ വൈകുന്നേരം ആസ്റ്റർ മെഡ്‌സിറ്റിയിലായിരുന്നു അന്ത്യം. ഇന്ന് രാവിലെ 11 മണിക്ക് വടയമ്പാടി പൊതുശ്മശാനത്തിൽ സംസ്കാരം നടക്കും.






