കോട്ടയം: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ‘ഏഴരപ്പൊന്നാന’യുടെ സ്വർണ്ണമാറ്റം സംബന്ധിച്ച സംശയങ്ങൾ പരിശോധിക്കാൻ ഹൈക്കോടതി നിർദേശം നൽകി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ചീഫ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫീസർ നേരിട്ട് പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കോടതി ഉത്തരവ്.
ക്ഷേത്രത്തിലെ രജിസ്റ്ററുകളും ഏഴരപ്പൊന്നാനയും നേരിട്ട് പരിശോധിക്കണമെന്നും, പരിശോധനയ്ക്ക് സ്വർണപ്പണിക്കാരന്റെ സേവനം ഉപയോഗിക്കണമെന്നും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. ജസ്റ്റിസുമാരായ വി. രാജ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
സ്വർണ്ണപ്പാളികളുടെ അറ്റകുറ്റപ്പണിയുടെ സമയത്ത് യഥാർത്ഥ സ്വർണം മാറ്റി ചെമ്പ് അല്ലെങ്കിൽ കുറഞ്ഞ മൂല്യമുള്ള ലോഹങ്ങൾ സ്ഥാപിച്ചെന്ന ആരോപണമാണ് പരാതിക്ക് കാരണമായത്. ഇതിനെ തുടർന്ന് ഒരു ഭക്തന്റെ പരാതിയിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു.
ദേവസ്വം ബോർഡ് സമർപ്പിച്ച സത്യവാങ്മൂലത്തിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ റിപ്പോർട്ടുകളിലും സ്വർണം അപഹരിച്ചതിന് തെളിവുകളില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ കണ്ടെത്തലുകൾ അവിശ്വസിക്കേണ്ട സാഹചര്യമില്ലെന്നും കോടതി നിരീക്ഷിച്ചു.
അതേസമയം, കോടതി നിർദേശിച്ച പരിശോധന നടക്കട്ടെയെന്ന് മുൻ ദേവസ്വം മന്ത്രി വി.എൻ. വാസവൻ പ്രതികരിച്ചു. അന്വേഷണത്തിൽ കോടതിക്ക് പൂർണ്ണ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.






