തൃശ്ശൂര്‍: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി തൃശ്ശൂരിൽ നടത്തിയ വ്യാപക പരിശോധനയിൽ 320 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. രണ്ട് സ്ത്രീകൾ ഉൾപ്പെടെ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട്ടെ ഒരു റിസോർട്ടിൽ ലഹരി ഉപയോഗിച്ച ശേഷം തൃശ്ശൂരിലേക്ക് മടങ്ങുന്നതിനിടെയാണ് സംഘം പോലീസിന്റെ വലയിലായത്.
അറസ്റ്റിലായവരിൽ കാക്കശ്ശേരി സ്വദേശി ഷിഫാസ്, നമ്പിക്കോട് സ്വദേശി ജിഷ്ണു, ഗുരുവായൂർ സ്വദേശികളായ വിദ്യ, ശ്രീലക്ഷ്മി എന്നിവരാണ് ഉൾപ്പെട്ടത്. പാലക്കാട് മുതലമടയിലെ റിസോർട്ടിലായിരുന്നു ഇവർ താമസിച്ചിരുന്നത്. എംഡിഎംഎ ഉപയോഗിച്ച ശേഷം യാത്ര തിരിച്ചതായാണ് പോലീസ് പറയുന്നത്. വാണിയംപാറയിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇവരെ പിടികൂടിയത്.
പരിശോധനയിൽ സ്ത്രീകളിൽ ഒരാളുടെ ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ രണ്ട് ഗ്രാം എംഡിഎംഎ കണ്ടെത്തി. തുടർന്ന് പണ്ടാരക്കാടുള്ള ഷിഫാസിന്റെ വാടകവീട്ടിൽ നടത്തിയ പരിശോധനയിൽ 18 ഗ്രാം എംഡിഎംഎ കൂടി പോലീസ് പിടിച്ചെടുത്തു.
അതേസമയം, പോലീസ് എത്തുന്നതിന് തൊട്ടുമുമ്പ് ഷിഫാസിന്റെ സുഹൃത്തായ സുമേഷ് വീട്ടിൽ നിന്ന് വലിയ അളവിൽ എംഡിഎംഎ മാറ്റിയെന്ന വിവരം അന്വേഷണസംഘത്തിന് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ചാവക്കാട് പഞ്ചാരമുക്കിലെ അലുമിനിയം ഫാബ്രിക്കേഷൻ വർക്ക്ഷോപ്പിൽ നടത്തിയ റെയ്ഡിൽ 300 ഗ്രാം എംഡിഎംഎ കൂടി പിടിച്ചെടുത്തു. ലഹരിമരുന്ന് അവിടേക്ക് മാറ്റിയ സുമേഷിനെയും പോലീസ് കസ്റ്റഡിയിലെടുത്തു.
പ്രതികളുടെ ഫോൺ കോൾ വിവരങ്ങളും ചാറ്റുകളും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ലഹരിമരുന്നിന്റെ ഉറവിടവും വിതരണ ശൃംഖലയിലെ മറ്റ് കണ്ണികളെയും കണ്ടെത്താനാകുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.






