കൊച്ചി: എറണാകുളം മൂവാറ്റുപുഴയാറിൽ കാണാതായ കുടുംബത്തിലെ നാലാമത്തെ മൃതദേഹവും കണ്ടെത്തി. കാണാതായ രണ്ടാമത്തെ കുട്ടിയുടെ മൃതദേഹമാണ് ആറ്റുതീരം കടവ് ഭാഗത്ത് നിന്ന് ഫയർഫോഴ്‌സും സ്‌കൂബ സംഘവും ചേർന്ന് നടത്തിയ തെരച്ചിലിനിടെ കണ്ടെത്തിയത്.
ഇതോടെ കുടുംബത്തിലെ നാല് പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി. കുട്ടിയുടെ പിതാവ് നാരായണന്റെ മൃതദേഹം കഴിഞ്ഞ ദിവസം ഇതേ പ്രദേശത്ത് നിന്നാണ് ലഭിച്ചത്. വെള്ളിയാഴ്ച രാത്രി അമ്മ വിജിമോളുടെയും മൂന്ന് വയസുള്ള മകളുടെയും മൃതദേഹങ്ങൾ മുളക്കുളം ഭാഗത്തുനിന്ന് കണ്ടെത്തിയിരുന്നു.
സംഭവത്തിൽ കൂട്ട ആത്മഹത്യയെന്ന സംശയത്തിലാണ് പിറവം പൊലീസ് അന്വേഷണം നടത്തുന്നത്. എന്നാൽ മരണകാരണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം പോസ്റ്റ്മോർട്ടം റിപ്പോർട്ടും തുടർ അന്വേഷണവും പൂർത്തിയായ ശേഷമേ ലഭ്യമാകൂ.
പ്രാഥമിക വിവരങ്ങൾ പ്രകാരം കുടുംബം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോയിരുന്നത്. വാടകവീട്ടിൽ നിന്ന് ഒഴിഞ്ഞുപോകേണ്ടി വന്ന സാഹചര്യത്തിൽ ആരാധനാലയങ്ങളുടെയും സന്നദ്ധ പ്രവർത്തകരുടെയും സഹായത്തോടെയായിരുന്നു ഇവരുടെ ജീവിതം മുന്നോട്ടുപോയിരുന്നത്. പിന്നീട് പൊലീസ് ഇടപെട്ട് കുടുംബത്തിന് താമസിക്കാൻ മറ്റൊരു വീട് ഒരുക്കി നൽകിയതായും വിവരമുണ്ട്.
സംഭവത്തിന്റെ എല്ലാ സാഹചര്യങ്ങളും പരിശോധിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)






