തിരുവനന്തപുരം: ഇ.ഡി. ഉദ്യോഗസ്ഥർക്കെതിരായ ആക്രമണക്കേസിൽ ഒൻപതാം പ്രതിക്ക് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനം. ഒൻപതാം പ്രതിയായ ഹരീഷ് കുമാറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകും.
മ്യൂസിയം എസ്.എച്ച്.ഒയും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും തമ്മിൽ നടന്ന കൂടിക്കാഴ്ചയിലാണ് തീരുമാനം. കഴിഞ്ഞ ദിവസം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇ.ഡി.) ഇതേ ആവശ്യമുന്നയിച്ച് ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസിൽ പ്രത്യേക പ്രോസിക്യൂട്ടറെ നിയമിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
ഒൻപതാം പ്രതിക്ക് ജാമ്യം ലഭിച്ചതിനെ തുടർന്ന് പ്രോസിക്യൂട്ടറുടെ നിലപാട് വിവാദമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മ്യൂസിയം എസ്.എച്ച്.ഒയെ കൊച്ചിയിലേക്ക് വിളിച്ചുവരുത്തി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ വിശദീകരണം തേടിയത്. ജില്ലാ സെഷൻസ് കോടതിയുടെ ജാമ്യ ഉത്തരവിനെതിരെ നാളെ തന്നെ ഹൈക്കോടതിയിൽ അപ്പീൽ നൽകാനാണ് തീരുമാനം.
പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് പോലീസ് 13 കാരണങ്ങൾ ചൂണ്ടിക്കാട്ടി റിപ്പോർട്ട് സമർപ്പിച്ചിരുന്നുവെന്ന് എസ്.എച്ച്.ഒ വിശദീകരിച്ചു. എന്നാൽ ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള വാദങ്ങൾ സംബന്ധിച്ച് പ്രോസിക്യൂട്ടർ പോലീസിനെ അറിയിച്ചില്ലെന്നും, ജാമ്യത്തിന് എതിർപ്പില്ലെന്ന നിലപാടാണ് കോടതിയിൽ സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കോടതി തെറ്റിദ്ധാരണയിലായി ജാമ്യം അനുവദിച്ചതെന്നാണ് എസ്.എച്ച്.ഒ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനെ അറിയിച്ചത്. കേസിന്റെ ഗൗരവം കണക്കിലെടുത്ത് പ്രത്യേക പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ആവശ്യവും എസ്.എച്ച്.ഒ ഉന്നയിച്ചിട്ടുണ്ടെന്നും, അതിന് അനുകൂലമായ നിലപാടാണ് സർക്കാർ സ്വീകരിച്ചതെന്നും സൂചനയുണ്ട്.







