കൊച്ചി: തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സർക്കാരിനെയും ഇഡിയെയും വിമർശിച്ച് ഹൈക്കോടതി. കേസിനെ “സംഘടിത കുറ്റകൃത്യം” എന്ന് ഡിജിപി വാദിച്ചെങ്കിലും അത് അംഗീകരിക്കാനാവില്ലെന്ന് ജസ്റ്റിസ് സി എസ് ഡയസ് അധ്യക്ഷനായ സിംഗിൾ ബെഞ്ച് നിരീക്ഷിച്ചു. ചുമത്തിയ വകുപ്പുകൾ സംഘടിത കുറ്റകൃത്യത്തിന്റെ പരിധിയിൽപ്പെടില്ലെന്നും കോടതി വ്യക്തമാക്കി.
സംഘർഷത്തിൽ ആർക്കാണ് ഗുരുതരമായി പരിക്കേറ്റതെന്നും പരിക്കേറ്റവരുടെ ചികിത്സാ രേഖകൾ എവിടെയെന്നും കോടതി ചോദിച്ചു. ഒൻപതാം പ്രതി ഹരീഷ് കുമാറിനെതിരായ കേസ് എന്താണെന്നും പ്രോസിക്യൂഷനോട് വിശദീകരണം തേടി.
സെഷൻസ് കോടതി പ്രോസിക്യൂട്ടർ കോടതിയെ തെറ്റിദ്ധരിപ്പിച്ച് ഒൻപതാം പ്രതിക്ക് ജാമ്യം ലഭിക്കാൻ സഹായിച്ചെന്ന ഡിജിപിയുടെ വാദവും ഹൈക്കോടതി തള്ളി. പ്രോസിക്യൂട്ടർ എന്ത് വാദം ഉന്നയിച്ചാലും ജഡ്ജി തന്റെ വിവേചനാധികാരത്തിൽ തീരുമാനമെടുക്കുമെന്നായിരുന്നു കോടതിയുടെ പ്രതികരണം.
ഒൻപതാം പ്രതി ആയുധം ഉപയോഗിച്ചിട്ടില്ലെങ്കിൽ അത് എങ്ങനെ കണ്ടെത്തിയതാണെന്നും കോടതി ചോദിച്ചു. കൂടാതെ, പ്രോസിക്യൂട്ടർ കോടതിയിൽ തെറ്റായ വിവരം നൽകിയെന്ന ആരോപണത്തിലും ഹൈക്കോടതി സംശയം പ്രകടിപ്പിച്ചു. വിഷയത്തിൽ പ്രോസിക്യൂട്ടർക്കെതിരെ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു.
ഡോ. ടി ഗീനാ കുമാരിയെ പ്രോസിക്യൂട്ടർ സ്ഥാനത്ത് നിന്ന് നീക്കിയതായി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസ് അറിയിച്ചു. പ്രോസിക്യൂട്ടർമാരുടെ ചുമതല കോടതിയെ സഹായിക്കലാണെന്നും ജഡ്ജിമാർ വിവേചനാധികാരം ഉപയോഗിച്ചാണ് തീരുമാനമെടുക്കുന്നതെന്നും ഹൈക്കോടതി ഓർമ്മിപ്പിച്ചു.
സർക്കാരിന്റെ അപ്പീൽ രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. ഒൻപതാം പ്രതിക്ക് ജാമ്യം ലഭിച്ച സെഷൻസ് കോടതി ഉത്തരവിന്റെ നിയമസാധ്യതയും പരിശോധിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.




