തവനൂർ: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിയായ കൊടി സുനി തവനൂർ സെൻട്രൽ ജയിലിൽ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് ഫോൺ വിളിച്ചതായി കണ്ടെത്തി. സഹതടവുകാരന് അനുവദിച്ചിരുന്ന ഫോൺ കാർഡ് ഉപയോഗിച്ചാണ് ഇയാൾ ഫോൺ വിളിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്.
ജയിലിലെ തടവുകാർക്ക് അനുവദിക്കുന്ന ഫോൺ കാർഡ് വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്ത പരമാവധി മൂന്ന് നമ്പറുകളിലേക്കാണ് വിളിക്കാൻ അനുമതിയുള്ളത്. ഈ വിളികൾ അധികൃതരുടെ നിരീക്ഷണത്തിനും വിധേയമാണ്. എന്നാൽ, സഹതടവുകാരന്റെ ഫോൺ കാർഡ് കൈവശപ്പെടുത്തി അതുവഴി ഫോൺ ചെയ്തെന്നാണ് കണ്ടെത്തൽ.
സംഭവം ശ്രദ്ധയിൽപ്പെട്ട ജയിൽ ഉദ്യോഗസ്ഥർ ഉടൻ തന്നെ ജയിൽ സൂപ്രണ്ടിനെ വിവരം അറിയിച്ചു. തുടർന്ന് സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ജയിൽ സൂപ്രണ്ട് ഉത്തരവിടുകയായിരുന്നു.
അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം ആവശ്യമായ അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്ന് ജയിൽ സൂപ്രണ്ട് അറിയിച്ചു. ഫോൺ കാർഡ് എങ്ങനെ കൈമാറപ്പെട്ടു, സുരക്ഷാ സംവിധാനത്തിൽ വീഴ്ച സംഭവിച്ചോയെന്നതടക്കമുള്ള കാര്യങ്ങളും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിച്ചുവരികയാണ്.






