ന്യൂഡൽഹി : രാജ്യത്തെ കോളിളക്കം സൃഷ്ടിച്ച മേഘാലയ ഹണിമൂൺ കൊലപാതകക്കേസിൽ മുഖ്യപ്രതി സോനം രഘുവംശിക്ക് ജാമ്യം അനുവദിച്ച ഹൈക്കോടതി ഉത്തരവിനെതിരെ മേഘാലയ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു.
2025-ൽ ഹണിമൂൺ യാത്രയ്ക്കിടെ ഭർത്താവ് രാജ് രഘുവംശിയെ കൊലപ്പെടുത്തിയെന്ന കേസിലാണ് സോനത്തിന് ജാമ്യം ലഭിച്ചത്. കേസിലെ മുഖ്യപ്രതിക്ക് ജാമ്യം അനുവദിച്ച ഹൈക്കോടതി തീരുമാനം നിയമപരമായി തെറ്റാണെന്നും ഹർജി അടിയന്തരമായി പരിഗണിക്കണമെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയെ അറിയിച്ചു.
ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, ഷീൽ നാഗു എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെയായിരുന്നു സർക്കാരിന്റെ വാദം. അറസ്റ്റ് ചെയ്യാനുള്ള കാരണങ്ങൾ അറസ്റ്റിന്റെ സമയത്ത് പൂർണമായി അറിയിച്ചില്ലെന്ന അടിസ്ഥാനത്തിലാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചതെന്ന് തുഷാർ മേത്ത വ്യക്തമാക്കി.
മുഖ്യപ്രതിക്ക് ജാമ്യം അനുവദിച്ചാൽ കേസിന്റെ അന്വേഷണത്തെയും വിചാരണയെയും ബാധിക്കാനിടയുണ്ടെന്നും, പ്രതി ഒളിവിൽ പോകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും സർക്കാർ സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി. കേസിൽ വെള്ളിയാഴ്ച സുപ്രീം കോടതി വാദം കേൾക്കും.
2025 മേയ് 23-ന് മേഘാലയയിലെ സൊഹ്റ (ചെറാപുൻജി) മേഖലയിലേക്ക് ഹണിമൂൺ ആഘോഷിക്കാൻ എത്തിയ ഇൻഡോർ സ്വദേശികളായ രാജ് രഘുവംശിയെയും ഭാര്യ സോനം രഘുവംശിയെയും കാണാതായിരുന്നു. തുടർന്ന് ജൂൺ 2-ന് രാജിന്റെ മൃതദേഹം ഒരു മലയിടുക്കിൽ നിന്ന് കണ്ടെത്തി.
അന്വേഷണത്തിൽ, സോനം വാടക കൊലയാളികളുടെ സഹായത്തോടെ ഭർത്താവിനെ കൊലപ്പെടുത്തിയതാണെന്ന് പോലീസ് കണ്ടെത്തി. രാജ് കുശ്വാഹ എന്ന യുവാവുമായുള്ള പ്രണയബന്ധത്തിന്റെ പശ്ചാത്തലത്തിൽ ഇരുവരും ചേർന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും അന്വേഷണ സംഘം ആരോപിച്ചു. തുടർന്ന് സോനത്തെയും മറ്റ് പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു.
കേസിൽ വിചാരണ കോടതി സോനത്തിന് ജാമ്യം അനുവദിച്ചിരുന്നു. ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.




