ബെംഗളൂരു: ബെംഗളൂരുവിലെ സ്വകാര്യ ഡേ കെയറിൽ കുഞ്ഞുങ്ങളെ ക്രൂരമായി ഉപദ്രവിച്ച സംഭവത്തിൽ രണ്ട് ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ ഒന്നാം പ്രതിയായ മഞ്ജുളയെയും രണ്ടാം പ്രതിയായ വിജയലക്ഷ്മിയെയുമാണ് അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.
കാപ് ജെമിനി ഐടി കമ്പനിയുടെ ബെംഗളൂരു ക്യാമ്പസിലുള്ള ഡേ കെയറിലാണ് സംഭവം നടന്നത്. ഡേ കെയർ ജീവനക്കാർ രണ്ടും മൂന്നും വയസുള്ള കുഞ്ഞുങ്ങളെ ശാരീരികമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്.
കുഞ്ഞുങ്ങളെ വാഷിങ് മെഷീനിനുള്ളിൽ ഇരുത്തുന്നതും ബാത്ത്റൂമിൽ പൂട്ടിയിടുന്നതും ഉൾപ്പെടെയുള്ള ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. കുട്ടികളെ ഭീഷണിപ്പെടുത്തുന്നതും ശാരീരികമായി മർദിക്കുന്നതും വീഡിയോയിൽ വ്യക്തമായി കാണാമെന്നാണ് പൊലീസ് പറയുന്നത്.
ടോയ്ലറ്റിൽ ഇരുന്ന കുഞ്ഞുങ്ങളുടെ വായിലേക്ക് ജെറ്റ് സ്പ്രേ ഉപയോഗിച്ച് വെള്ളം ചീറ്റിച്ചതടക്കമുള്ള ക്രൂരമായ പെരുമാറ്റങ്ങളും പരാതിയിൽ ഉൾപ്പെട്ടിട്ടുണ്ട്. കുട്ടികൾ കരയുകയോ ശല്യം ചെയ്യുകയോ ചെയ്തപ്പോഴാണ് ജീവനക്കാർ ഇത്തരത്തിൽ പെരുമാറിയതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
വീഡിയോ പുറത്തുവന്നതിനെ തുടർന്ന് അഞ്ച് ജീവനക്കാർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. വീഡിയോയിൽ കാണുന്ന കുട്ടികൾക്ക് മാത്രമാണോ അതോ മറ്റ് കുട്ടികൾക്കും സമാനമായ പീഡനം നേരിട്ടിട്ടുണ്ടോയെന്ന കാര്യവും പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.



