കൊച്ചി: കൊച്ചിയിൽ മുന്നറിയിപ്പ് നൽകാതെ സ്വകാര്യ സ്ഥാപനത്തിൽ നിന്ന് 800ലേറെ ജീവനക്കാരെ പിരിച്ചുവിട്ടതായി പരാതി. യുഎസ് ആസ്ഥാനമായ കോറോ ഹെൽത്ത് എന്ന കമ്പനിക്കെതിരെയാണ് ജീവനക്കാർ പരാതി ഉന്നയിച്ചത്. രാവിലെ ജോലിക്കെത്തിയപ്പോഴാണ് തങ്ങളെ പിരിച്ചുവിട്ട വിവരം ജീവനക്കാർ അറിയുന്നത്. തുടർന്ന് കമ്പനി ഓഫീസ് അടച്ചതായും ജീവനക്കാർ പറയുന്നു.
മൂന്ന് മാസത്തിനുള്ളിൽ നഷ്ടപരിഹാരം നൽകുമെന്ന് കമ്പനി അറിയിച്ചെങ്കിലും, മുമ്പ് പിരിച്ചുവിട്ടവർക്ക് പോലും ഇതുവരെ തുക ലഭിച്ചിട്ടില്ലെന്നാണ് ജീവനക്കാരുടെ ആരോപണം. സംഭവത്തിൽ ഉമ തോമസ് എംഎൽഎ ഇടപെട്ടു. ഉമാ തോമസ് കമ്പനിയിലെത്തി ജീവനക്കാരുമായി കൂടിക്കാഴ്ച നടത്തി. ജീവനക്കാരെ പിരിച്ചുവിടാനുള്ള നടപടി താൽക്കാലികമായി മരവിപ്പിച്ചതായും എംഎൽഎ അറിയിച്ചു.
ജൂലൈ 6-ന് കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും. അതുവരെ നിലവിലെ സ്ഥിതി തുടരുമെന്നാണ് തീരുമാനം. തൊഴിൽ മന്ത്രിയും വിഷയത്തിൽ ഇടപെട്ടിട്ടുണ്ടെന്നും തൊഴിൽ സെക്രട്ടറിയുടെ സാന്നിധ്യത്തിൽ തിരുവനന്തപുരത്ത് ചർച്ച നടക്കുമെന്നും ഉമ തോമസ് അറിയിച്ചു.


