തൊടുപുഴ: തുടങ്ങനാട് സർവീസ് സഹകരണ ബാങ്കിൽ കോടികളുടെ സാമ്പത്തിക ക്രമക്കേട് നടത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് മുൻ സെക്രട്ടറിമാരുടെ സ്വത്തുക്കൾ ജപ്തി ചെയ്തു. ഇടുക്കി ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ (ജനറൽ) എം. കലാവതിയുടെ ഉത്തരവിനെ തുടർന്നാണ് നടപടി.
മുൻ സെക്രട്ടറിമാരായ ബെന്നി മാത്യു, ഭാര്യ മേരി സിബിൾ അലക്സ് എന്നിവരിൽ നിന്നാണ് ബാങ്കിന് ഉണ്ടായ നഷ്ടം ഈടാക്കുന്നതിനായി സ്വത്തുക്കൾ ജപ്തി ചെയ്തത്. ആകെ 54,73,003 രൂപയുടെ ബാധ്യതയാണ് കണക്കാക്കുന്നത്. 2014 മുതൽ 2023 വരെ ബാങ്ക് സെക്രട്ടറിയായിരുന്ന ബെന്നി മാത്യുവും പിന്നീട് സെക്രട്ടറി പദവി വഹിച്ച മേരി സിബിൾ അലക്സുമാണ് പദവി ദുരുപയോഗം ചെയ്തതെന്ന് വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തി.
കാർഷിക വായ്പാ ഗുണഭോക്താക്കൾക്ക് ലഭിക്കേണ്ട പലിശ തുക വിതരണം ചെയ്യാതെ സസ്പെൻസ് അക്കൗണ്ടുകളിൽ സൂക്ഷിക്കുകയും പിന്നീട് വ്യാജ രേഖകൾ ചമച്ച് ഏകദേശം ഒരു കോടി രൂപ പിൻവലിക്കുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി. ഈ പണം ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്കും മാറ്റിയതായും റിപ്പോർട്ടുണ്ട്.
പണം തിരിച്ചുപിടിക്കുന്നതിനായി കേസ് നടപടികൾ പുരോഗമിക്കുമ്പോൾ സ്വത്തുക്കൾ മറ്റുള്ളവരുടെ പേരിലേക്ക് മാറ്റാനുള്ള ശ്രമം നടന്നതായും കണ്ടെത്തിയതിനെ തുടർന്നാണ് അടിയന്തര ജപ്തി നടപടി സ്വീകരിച്ചത്. ബാങ്ക് നിലവിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും നിക്ഷേപങ്ങൾ പോലും തിരികെ നൽകാൻ കഴിയാത്ത അവസ്ഥയിലാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.


