ന്യൂഡൽഹി: വിവാഹേതര ബന്ധം ആരോപിക്കപ്പെടുന്ന കേസിൽ ഭർത്താവിന്റെ ഫോൺ കോൾ രേഖകളും ഹോട്ടൽ ബുക്കിങ് വിവരങ്ങളും ഭാര്യക്ക് ആവശ്യപ്പെടാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഇത് സ്വകാര്യതാ അവകാശത്തിന്റെ ലംഘനമാണെന്ന ഭർത്താവിന്റെ വാദം കോടതി തള്ളി.
ഡൽഹി ഹൈക്കോടതിയുടെ മുൻ ഉത്തരവാണ് സുപ്രീംകോടതി ശരിവെച്ചത്. വിവാഹമോചന കേസുകളിൽ വിവാഹേതര ബന്ധം തെളിവായി പരിഗണിക്കാവുന്നതാണെന്നും അതിനാൽ ഇത്തരം വിവരങ്ങൾ തേടുന്നതിൽ തടസമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
2022 ഡിസംബറിൽ കുടുംബക്കോടതിയും ഇതുമായി ബന്ധപ്പെട്ട ഉത്തരവ് നൽകിയിരുന്നു. ഭർത്താവിന്റെ ഹോട്ടൽ ബുക്കിങ് വിവരങ്ങളും പണമടച്ച രേഖകളും സംരക്ഷിക്കണമെന്ന് കുടുംബക്കോടതി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിരുന്നു. വിവാഹേതര ബന്ധം തെളിയിക്കാനായി ഭാര്യ നൽകിയ ഹർജിയിലായിരുന്നു ഈ നടപടി.
ഭർത്താവ് സ്വകാര്യതാ അവകാശം ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിച്ചത്. എന്നാൽ ഈ അവകാശം പരിപൂർണമല്ലെന്നും നിയമപരമായ സാഹചര്യങ്ങളിൽ പരിധികളുണ്ടെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ മൻമോഹൻ, കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചാണ് അപ്പീൽ തള്ളിയത്.


