ന്യൂഡൽഹി: അയോധ്യ ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റിന്റെ വരവും ചെലവും സംബന്ധിച്ച വിവരങ്ങൾ ട്രസ്റ്റിന്റെ ഖജാൻജി ഗോവിന്ദ് ദേവ് ഗിരി പുറത്തുവിട്ടു. 2020ൽ ട്രസ്റ്റ് രൂപവത്കരിച്ചതിന് ശേഷം ഇതുവരെ 3,264 കോടി രൂപയാണ് സംഭാവനയായി ലഭിച്ചത്. ഇതിൽ 2,370 കോടി രൂപ രാമക്ഷേത്ര നിർമാണത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി ചെലവഴിച്ചതായും അദ്ദേഹം അറിയിച്ചു.
ക്ഷേത്ര ട്രസ്റ്റിന്റെ കൈവശം 30 കിലോഗ്രാമിലധികം സ്വർണസമാന വസ്തുക്കളും 1,518 കിലോഗ്രാമിലധികം വെള്ളി വസ്തുക്കളും ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള സംഭാവനകളുമുണ്ട്. ആകെ 2,926 അമൂല്യ വസ്തുക്കൾ സുരക്ഷിതമായി സൂക്ഷിച്ചിട്ടുണ്ടെന്നും ഇവയുടെ മുഴുവൻ രേഖകളും ട്രസ്റ്റിന്റെ കൈവശമുണ്ടെന്നും ഗോവിന്ദ് ദേവ് ഗിരി പറഞ്ഞു.
അതേസമയം, ക്ഷേത്രത്തിലെ വിവിധ പരിപാടികൾക്കായി ചെലവഴിച്ച 124 കോടി രൂപയുടെ കണക്ക് പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി.) പരിശോധിച്ചുതുടങ്ങി. 2024-ലെ പ്രതിഷ്ഠാ ചടങ്ങ്, മഹാകുംഭമേള ഒരുക്കങ്ങൾ, 2025-ലെ കൊടിയേറ്റ പരിപാടി എന്നിവയ്ക്കായി ചെലവഴിച്ച തുകയാണ് പരിശോധിക്കുന്നത്. പ്രതിഷ്ഠാ ചടങ്ങിന് മാത്രം 113 കോടി രൂപ ചെലവായതായും റിപ്പോർട്ടിൽ പറയുന്നു.




