തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ചുമതലയിൽ നിന്ന് ദിവ്യ എസ് അയ്യരെ മാത്രമല്ല മാറ്റിയതെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.
വിഴിഞ്ഞം തുറമുഖത്തിന്റെ എംഡിയായിരുന്ന ദിവ്യ എസ് അയ്യർ അദാനി ഗ്രൂപ്പിന് നോട്ടീസ് നൽകിയതിനെ തുടർന്നാണ് സ്ഥലംമാറ്റമുണ്ടായതെന്ന ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. അധികാരമാറ്റത്തിന് പിന്നാലെ ദിവ്യ എസ് അയ്യരെ മാറ്റിയെന്ന തരത്തിലുള്ള പ്രചാരണങ്ങൾ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
“ദിവ്യ എസ് അയ്യരെ മാത്രമല്ല മാറ്റിയത്. ഒരുപാട് നാളായി അവിടെ ഉണ്ടായിരുന്ന നിരവധി ഉദ്യോഗസ്ഥരെ മാറ്റിയിട്ടുണ്ട്. അതിൽ എന്താണ് പ്രശ്നമെന്നും” മുഖ്യമന്ത്രി ചോദിച്ചു.
ദിവ്യ എസ് അയ്യർ അദാനി കമ്പനിക്ക് നോട്ടീസ് നൽകിയിരുന്നോ എന്ന കാര്യം തനിക്ക് അറിയില്ലെന്നും സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർ നൽകിയ എല്ലാ നോട്ടീസുകളെക്കുറിച്ചും അന്വേഷിക്കേണ്ടത് തന്റെ ചുമതലയല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയുടെ ഇടപെടലിനെക്കുറിച്ചുള്ള ചോദ്യത്തോടും മുഖ്യമന്ത്രി പ്രതികരിച്ചു. “കണ്ണൂർ ജില്ലാ സെക്രട്ടറിക്ക് വിഴിഞ്ഞത്ത് എന്താണ് കാര്യം എന്ന് ചോദിക്കരുത്, തന്നെ കൊണ്ട് ഒന്നും പറയിപ്പിക്കരുത്” എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
അതേസമയം, വിഴിഞ്ഞം തുറമുഖ എംഡി സ്ഥാനത്തുനിന്ന് മാറ്റിയ ദിവ്യ എസ് അയ്യരെ തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറായി നിയമിച്ചു. ജെറോമിക് ജോർജാണ് പുതിയ വിഴിഞ്ഞം തുറമുഖ എംഡി.











