കൊച്ചി: കൊച്ചി എം.ജി റോഡിൽ ജാക്കിവച്ച് ഉയർത്തിയിരുന്ന വീട് ഒരു വശത്തേക്ക് ചരിഞ്ഞു. കെട്ടിടം സുരക്ഷിതമാക്കാൻ പൊളിച്ചുമാറ്റേണ്ടിവരുമെന്നാണ് ഫയർഫോഴ്‌സിന്റെ പ്രാഥമിക വിലയിരുത്തൽ.
ബാങ്ക് ഉൾപ്പെടെ പ്രവർത്തിക്കുന്ന സമീപ കെട്ടിടത്തിലേക്കാണ് വീട് ചരിഞ്ഞുനിൽക്കുന്നത്. ഇതേ തുടർന്ന് അധികൃതർ ജാഗ്രതാ നിർദേശം നൽകി. ചെന്നൈ ആസ്ഥാനമായ സ്വകാര്യ കമ്പനിയാണ് വീട് ഉയർത്തുന്ന ജോലി ഏറ്റെടുത്തിരുന്നത്. ജാക്കിയുടെ ലിവർ തെറ്റിയതാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം.
നാളുകളായി ആളുകൾ താമസിക്കാത്ത കെട്ടിടമാണിത്. മഴക്കാലത്ത് താഴത്തെ നിലയിൽ വെള്ളം കയറുന്ന പ്രശ്നം പരിഹരിക്കാനാണ് കെട്ടിടം ഏകദേശം നാലടി ഉയർത്താൻ തീരുമാനിച്ചത്. എന്നാൽ ചെറിയ പിഴവാണ് കെട്ടിടം അപകടകരമായി ചരിയാൻ കാരണമായത്.
കെട്ടിടം പഴയ നിലയിലേക്ക് തിരികെ കൊണ്ടുവരുന്നത് പ്രയാസമാണെന്ന് ഫയർഫോഴ്‌സ് അറിയിച്ചു. വിശദമായ പരിശോധന നടത്തിയ ശേഷമേ തുടർ നടപടികൾ സ്വീകരിക്കുകയുള്ളൂവെന്ന് കമ്പനി അധികൃതരും വ്യക്തമാക്കി.
കെട്ടിടത്തിന്റെ താഴത്തെ നില തകർന്ന നിലയിലാണെന്നും അടിത്തറയ്ക്ക് ഇളക്കം സംഭവിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. മഴ ശക്തമായ സാഹചര്യത്തിലാണ് പ്രദേശത്ത് കൂടുതൽ ജാഗ്രത നിർദേശം നൽകിയിരിക്കുന്നത്.


