തൃശൂർ: വടക്കാഞ്ചേരിയിൽ പൊലീസും മോട്ടോർ വാഹന വകുപ്പും (എം.വി.ഐ.) തമ്മിൽ നടപടിപോരിലേക്ക് നീങ്ങിയിരിക്കുകയാണ്. പൊലീസ് ജീപ്പിന് പിഴ ചുമത്തിയ സംഭവത്തെ തുടർന്ന് ഇരുവിഭാഗവും പരസ്പരം നടപടിയെടുത്തതോടെയാണ് വിവാദം ശക്തമായത്.
രണ്ടുദിവസം മുൻപ് ഉത്രാളിക്കാവിൽ രാത്രി പട്രോളിംഗിനിടെ വടക്കാഞ്ചേരി പൊലീസ് ജീപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ പി.വി. ബിജു തടഞ്ഞുനിർത്തി പരിശോധിച്ചു. ഇൻഷുറൻസും മലിനീകരണ നിയന്ത്രണ (പൊള്യൂഷൻ) സർട്ടിഫിക്കറ്റും ഇല്ലെന്ന് ചൂണ്ടിക്കാട്ടി 2,000 രൂപ വീതം ആകെ 4,000 രൂപയുടെ പിഴ ചുമത്തുകയായിരുന്നു. അന്നത്തെ പരിശോധനയിൽ ആവശ്യമായ രേഖകൾ കൈവശമില്ലാതിരുന്നതിനാൽ പൊലീസ് പിഴ സ്വീകരിച്ചു.
എന്നാൽ പിന്നീട് രേഖകൾ പരിശോധിച്ചപ്പോൾ വാഹനത്തിന്റെ ഇൻഷുറൻസ് 2027 മാർച്ച് 7 വരെ സാധുവാണെന്നും കാലാവധി കഴിഞ്ഞിരുന്നത് പൊള്യൂഷൻ സർട്ടിഫിക്കറ്റിനാണെന്നും പൊലീസ് വ്യക്തമാക്കി. ഈ സാഹചര്യത്തിൽ 250 രൂപ മാത്രമാണ് പിഴ ഈടാക്കേണ്ടിയിരുന്നതെന്നും, പരിവാഹൻ പോർട്ടലിലെ വിവരങ്ങൾ മാത്രം പരിശോധിച്ച് രേഖകൾ പരിശോധിക്കാതെയാണ് എം.വി.ഐ. നടപടിയെടുത്തതെന്നും പൊലീസ് ആരോപിച്ചു.
തുടർന്ന് ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന പരാതിയിൽ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ പി.വി. ബിജുവിനെതിരെ വടക്കാഞ്ചേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
ഇതിന് പിന്നാലെ എം.വി.ഐ.യുടെ സ്വകാര്യ വാഹനത്തിന് സാധുവായ മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് ഇല്ലെന്ന് കണ്ടെത്തിയതായും ഇതുസംബന്ധിച്ച് നോട്ടീസ് നൽകിയതായും പൊലീസ് അറിയിച്ചു. സംഭവത്തോടെ പൊലീസും മോട്ടോർ വാഹന വകുപ്പും തമ്മിലുള്ള തർക്കം കൂടുതൽ രൂക്ഷമായിരിക്കുകയാണ്.




