ആലപ്പുഴ: ഉസ്ബെക്കിസ്ഥാനിൽ മലയാളി മെഡിക്കൽ വിദ്യാർഥിനി കൊല്ലപ്പെട്ട കേസിൽ പ്രതിയായ സഹപാഠി സദറുല്‍ അനം (23) കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ബുഖാറ പൊലീസിനോടാണ് പ്രതി കൊലപാതകം സമ്മതിച്ചത്. മുറിയിൽ പൂട്ടിയിട്ട ശേഷം വിദ്യാർഥിനിയെ മർദിക്കുകയും ലാപ്‌ടോപ്പ് ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയും ചെയ്തതായി പ്രതി മൊഴി നൽകിയെന്നാണ് വിവരം. പരിക്കേറ്റ വിദ്യാർഥിനിയെ ആശുപത്രിയിലെത്തിച്ചതും സദറുല്‍ അനം തന്നെയായിരുന്നു. തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. ഇരുവരും ഉസ്ബെക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർഥികളായിരുന്നു.
കഴിഞ്ഞ ശനിയാഴ്ച കോളേജ് ഹോസ്റ്റലിലായിരുന്നു സംഭവം. ആലപ്പുഴ ഹരിപ്പാട് സ്വദേശിനിയായ സാവരിയ (22) ആണ് മരിച്ചത്. ഹരിപ്പാട് പിലാപ്പുഴ പുതുക്കാട്ട് സുപ്രഭ ഭവനത്തിൽ ബസന്ത്-മിനി സുപ്രഭ ദമ്പതികളുടെ മകളാണ് സാവരിയ. ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥിനിയായിരുന്നു.
മകളെ ഫോണിൽ ബന്ധപ്പെടാൻ കഴിയാതിരുന്നതിനെ തുടർന്ന് കുടുംബം നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിഞ്ഞത്. പെൺകുട്ടിയുമായി ഉണ്ടായ വാക്കുതർക്കത്തെ തുടർന്ന് പ്രകോപിതനായ പ്രതി ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സാവരിയയുടെ മൃതദേഹം ഡൽഹിയിലെത്തിച്ചിരുന്നു. ഇന്ന് രാത്രിയോടെ മൃതദേഹം നാട്ടിലെത്തിക്കും.




