തിരുവനന്തപുരം: വയനാട് കള്ളാടിയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. മരിച്ചവരുടെ മൃതദേഹം സ്വദേശങ്ങളിലെത്തിക്കാനും പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കാനും സർക്കാർ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജാർഖണ്ഡ് സ്വദേശിയായ അൻമോൽ റായ്, ബിഹാർ സ്വദേശിയായ ബികാഷ് കുമാർ സിങ്, മധ്യപ്രദേശ് സ്വദേശിയായ ചന്ദ്ര പാൻ പാൽ എന്നിവരാണ് അപകടത്തിൽ മരിച്ചത്. ദുരന്തത്തിൽ ഒൻപത് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവർ ചികിത്സയിലാണ്. അഞ്ച് പേരെ ഇനിയും കണ്ടെത്താനുണ്ടെന്നും തിരച്ചിൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.
കള്ളാടി മീനാക്ഷി പാലത്തിന് സമീപം വയനാട്–കള്ളാടി തുരങ്കപാതയുടെ നിർമാണ സ്ഥലത്താണ് മണ്ണിടിച്ചിൽ ഉണ്ടായത്. കുന്ന് ഇടിഞ്ഞ് നിർമാണ സ്ഥലത്തേക്ക് വീഴുകയും തൊഴിലാളികളുമായി എത്തിയ രണ്ട് ബസുകൾ മണ്ണിനടിയിൽപ്പെടുകയും ചെയ്തു. തുരങ്കപാതയ്ക്കായി നിർമിച്ച കോൺക്രീറ്റ് മതിലും തകർന്നു.
ദുരന്തത്തിന്റെ കാരണവും സുരക്ഷാ വീഴ്ചകളും സംബന്ധിച്ച് സാങ്കേതിക, നിയമപര തലങ്ങളിൽ രണ്ട് ഘട്ടങ്ങളിലായി അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അപകട സാധ്യതകൾ പൂർണമായി വിലയിരുത്തിയ ശേഷമേ നിർമാണ പ്രവർത്തനങ്ങൾ വീണ്ടും ആരംഭിക്കുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.




