തിരുവനന്തപുരം: പൊലീസ് കണ്ണിൽ പെപ്പർ സ്‌പ്രേ പ്രയോഗിച്ചെന്ന പരാതിയിൽ യുവാവിന് 50,000 രൂപ നഷ്ടപരിഹാരം നൽകാൻ സർക്കാർ. തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശിയായ ശ്രീനാഥിനാണ് നഷ്ടപരിഹാരം അനുവദിച്ചത്. മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവിനെ തുടർന്നാണ് നടപടി.
2023 ഒക്ടോബർ 9ന് ചിറയിൻകീഴ് പൊലീസ് സ്റ്റേഷനിൽ നടന്ന സംഭവത്തിലാണ് നടപടി. വിവാഹമോചന കേസ് നടക്കുന്നതിനിടെ ഭാര്യയുടെ മൊബൈൽ ഫോണിലേക്ക് സന്ദേശം അയച്ചെന്ന പരാതിയെ തുടർന്ന് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ ശേഷമാണ് യുവാവിന് നേരെ പെപ്പർ സ്‌പ്രേ പ്രയോഗിച്ചതെന്നാണ് പരാതി. സംഭാഷണത്തിനിടെ പ്രകോപിതനായ എസ്.ഐ. കണ്ണിൽ പെപ്പർ സ്‌പ്രേ അടിച്ചുവെന്നായിരുന്നു ആരോപണം.
സംഭവത്തിൽ തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവിയും മനുഷ്യാവകാശ കമ്മീഷന്റെ അന്വേഷണ വിഭാഗവും അന്വേഷണം നടത്തി. പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നഷ്ടപരിഹാരം നൽകാൻ സർക്കാർ തീരുമാനിച്ചത്.
സർക്കാർ നൽകുന്ന 50,000 രൂപ പിന്നീട് ബന്ധപ്പെട്ട എസ്.ഐയുടെ ശമ്പളത്തിൽ നിന്ന് ഈടാക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്.


