ഹൈദരാബാദ്: പ്രാണിയുടെ കടിയേറ്റ് ബോളിവുഡ് നടൻ രാജേഷ് ശർമയുടെ ആരോഗ്യനില ഗുരുതരം. പ്രഭാസ് നായകനാകുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് നടന് കടിയേറ്റത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച രാജേഷ് ശർമ നിലവിൽ പശ്ചിമ ബംഗാളിലെ ധാക്കൂരിയയിലെ ആശുപത്രിയിലെ ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ നിരീക്ഷണത്തിലാണ്.
ഏത് പ്രാണിയാണ് നടനെ കടിച്ചതെന്ന് വ്യക്തമായിട്ടില്ല. വിഷമുള്ള ചിലന്തിയോ മറ്റേതെങ്കിലും പ്രാണിയോ ആകാമെന്നാണ് പ്രാഥമിക വിലയിരുത്തൽ. കടിയേറ്റതിന് പിന്നാലെ വലത് കാലിൽ കടുത്ത വേദനയും വീക്കവും ശ്വാസതടസവും അനുഭവപ്പെട്ടതായാണ് വിവരം.
രാമോജി ഫിലിം സിറ്റിയിൽ സിനിമാ ചിത്രീകരണത്തിനിടെയാണ് സംഭവം. പാക്കപ്പ് കഴിഞ്ഞ് സസ്യങ്ങൾ നിറഞ്ഞ പ്രദേശത്ത് ചിലരുമായി സംസാരിക്കുന്നതിനിടെയാണ് രാജേഷ് ശർമയ്ക്ക് പ്രാണിയുടെ കടിയേറ്റത്.
ആദ്യഘട്ടത്തിൽ കാര്യമായ പ്രശ്‌നങ്ങൾ അനുഭവപ്പെടാത്തതിനാൽ വൈദ്യസഹായം തേടിയിരുന്നില്ല. എന്നാൽ മണിക്കൂറുകൾക്ക് ശേഷം വലത് കാലിൽ ശക്തമായ വേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടതോടെ ആരോഗ്യനില മോശമാവുകയായിരുന്നു.
കൊൽക്കത്തയിലേക്ക് മടങ്ങുന്നതിനിടെ നടന് കടുത്ത പനി അനുഭവപ്പെട്ടു. തുടർന്ന് ധാക്കൂരിയയിലെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ കടുത്ത പനി, ശ്വാസതടസം, വലത് കാലിലെ അണുബാധ എന്നിവയ്ക്കായി ചികിത്സ തുടരുകയാണ്. ഡോക്ടർമാർ ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.




