തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ ഉണ്ടായ മർദനക്കേസ് അട്ടിമറിച്ചെന്ന പരാതിയിൽ എഡിജിപി എം.ആർ. അജിത് കുമാറിനോട് വിശദീകരണം തേടാൻ ഡിജിപി. ഇതിനായി ഇന്ന് കാരണം കാണിക്കൽ നോട്ടീസ് നൽകും. രണ്ട് ദിവസത്തിനകം വിശദീകരണം നൽകാൻ അജിത് കുമാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) റിപ്പോർട്ടിൽ കൂടുതൽ വ്യക്തത ലഭിച്ചതിനെ തുടർന്നാണ് നടപടി. അജിത് കുമാറിന്റെ വിശദീകരണം ലഭിച്ച ശേഷം റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറും.
അതേസമയം, അജിത് കുമാറിന്റെ സ്ഥാനക്കയറ്റം പരിഗണിക്കുന്ന യോഗം ഈ മാസം 20ന് ചേരും. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ ആഭ്യന്തര സെക്രട്ടറിയും ഡിജിപിയും പങ്കെടുക്കും. എസ്ഐടി അന്വേഷണ റിപ്പോർട്ട് സ്ഥാനക്കയറ്റ തീരുമാനത്തിൽ നിർണായകമാകും. അജിത് കുമാറിന് സ്ഥാനക്കയറ്റം ലഭിക്കാത്ത പക്ഷം എസ്. ശ്രീജിത്തിന്റെ പേരും പരിഗണിക്കും.
യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിലെ അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചുവെന്നാണ് എസ്ഐടി റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. അന്വേഷണ റിപ്പോർട്ടിൽ മാറ്റം വരുത്താൻ നിർദേശം നൽകിയതായും, തെളിവുകൾ ദുർബലമാക്കി പ്രതികളെ രക്ഷിക്കാൻ ശ്രമം നടന്നതായും റിപ്പോർട്ടിൽ പറയുന്നു.
മുൻ അന്വേഷണ ഉദ്യോഗസ്ഥരുടെ മൊഴികളും എസ്ഐടി രേഖപ്പെടുത്തിയിട്ടുണ്ട്. എഡിജിപി ഓഫീസിലേക്ക് വിളിച്ചുവരുത്തി റിപ്പോർട്ട് തിരുത്താൻ നിർദേശിച്ചുവെന്നാണ് ഉദ്യോഗസ്ഥരുടെ മൊഴി. ചൂരൽമല ഉരുള്പൊട്ടലിന് ശേഷമുള്ള ദിവസങ്ങളിലാണ് ഇത് നടന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ഒരു എസ്ഐയോട് മോശമായി പെരുമാറിയതായും അതിനെ തുടർന്ന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതായും മൊഴിയുണ്ട്. ഇതുമായി ബന്ധപ്പെട്ട മെഡിക്കൽ റിപ്പോർട്ടും എസ്ഐടി ഡിജിപിക്ക് കൈമാറിയിട്ടുണ്ട്.




