തിരുവനന്തപുരം: മിഷൻ സമുദ്രയുടെ ഭാഗമായി ടാറ്റ ഗ്രൂപ്പിന്റെ നിക്ഷേപവുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി സംസ്ഥാന സർക്കാർ. മിഷൻ സമുദ്രയിലൂടെ വിവിധ പദ്ധതികളിലും വിവിധ നിക്ഷേപകരിലൂടെയും സംസ്ഥാനത്തേക്ക് ആകർഷിക്കാൻ ലക്ഷ്യമിടുന്ന ആകെ നിക്ഷേപ സാധ്യതയെയാണ് ഏകദേശം 10,000 കോടി രൂപയെന്ന് മുഖ്യമന്ത്രി പരാമർശിച്ചതെന്നും, ടാറ്റ ഗ്രൂപ്പുമായി അത്രയും തുകയുടെ ഏക നിക്ഷേപ കരാർ അന്തിമമായി ഉറപ്പിച്ചിട്ടില്ലെന്നും സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
മിഷൻ സമുദ്രയുടെ ഭാഗമായി കേരളത്തെ രാജ്യത്തെ പ്രമുഖ കപ്പൽ നിർമാണ-സമുദ്ര വ്യവസായ കേന്ദ്രമായി വികസിപ്പിക്കാനുള്ള സർക്കാരിന്റെ ദീർഘകാല കാഴ്ചപ്പാടും നിക്ഷേപ ആകർഷണ പദ്ധതിയുമാണ് മുഖ്യമന്ത്രി അഭിമുഖത്തിൽ വിശദീകരിച്ചതെന്നും സർക്കാർ അറിയിച്ചു. വിവിധ പദ്ധതികളിലൂടെ വരും വർഷങ്ങളിൽ സംസ്ഥാനത്തേക്ക് എത്തിക്കാൻ ലക്ഷ്യമിടുന്ന മൊത്തം നിക്ഷേപത്തിന്റെ വ്യാപ്തിയെയാണ് 10,000 കോടി രൂപയുടെ നിക്ഷേപ സാധ്യതയായി സൂചിപ്പിച്ചതെന്നും, ഒരു സ്ഥാപനവുമായി അത്രയും തുകയുടെ കരാർ ഇതിനകം ഉറപ്പിച്ചെന്ന അർഥമല്ല അതിനുള്ളതെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയ പരാമർശത്തിന് പിന്നാലെ ടാറ്റ ഗ്രൂപ്പ് വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. കേരളത്തിൽ മാത്രമല്ല, നിലവിൽ ഇന്ത്യയിൽ എവിടെയും പുതിയ കപ്പൽ നിർമാണശാല സ്ഥാപിക്കുന്നതിന് നിക്ഷേപ പദ്ധതിയില്ലെന്നും കമ്പനി വ്യക്തമാക്കി. 10,000 കോടി രൂപയുടെ നിക്ഷേപത്തിന് ടാറ്റ ഗ്രൂപ്പ് സന്നദ്ധത അറിയിച്ചെന്ന തരത്തിലുള്ള അവകാശവാദവും കമ്പനി നിഷേധിച്ചു.
ടാറ്റ ഗ്രൂപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം, മുഖ്യമന്ത്രിയുടെ പരാമർശം തങ്ങളെ അത്ഭുതപ്പെടുത്തിയെന്നും 10,000 കോടി രൂപയുടെ നിക്ഷേപവുമായി ബന്ധപ്പെട്ട യാതൊരു പ്രതിബദ്ധതയും സംസ്ഥാന സർക്കാരിന് നൽകിയിട്ടില്ലെന്നും കമ്പനി വ്യക്തമാക്കിയിരുന്നു.
ടാറ്റയുടെ പ്രതികരണത്തിന് പിന്നാലെയാണ് വിഷയത്തിൽ കൂടുതൽ വ്യക്തത വരുത്തി സംസ്ഥാന സർക്കാർ ഔദ്യോഗിക വിശദീകരണം പുറത്തിറക്കിയത്.




