കൊച്ചി: കൊച്ചി തീരത്ത് മത്സ്യബന്ധന ബോട്ടിൽ കപ്പൽ ഇടിച്ചുണ്ടായ അപകടവുമായി ബന്ധപ്പെട്ട കേസിൽ കപ്പൽ കമ്പനിക്ക് തിരിച്ചടിയായി ഹൈക്കോടതി വിധി. സംഭവത്തിൽ അന്വേഷണം നടത്തുന്നതിന് ഏർപ്പെടുത്തിയിരുന്ന സ്റ്റേ കോടതി നീക്കി. ഓറഞ്ച് വിക്ടോറിയ എന്ന സിംഗപ്പൂർ കപ്പലാണ് മത്സ്യബന്ധന ബോട്ടിൽ ഇടിച്ചതെന്നാണ് കേസ്. അപകടത്തെ തുടർന്ന് തിരുവനന്തപുരം സ്വദേശിയുടെ ‘സിത്താര’ എന്ന ബോട്ട് തകർന്നു.
ഈ കേസിൽ കോസ്റ്റൽ പൊലീസിന് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. അപകടം ഇന്ത്യയുടെ എക്സ്ക്ലൂസീവ് എക്കണോമിക് സോണിലാണ് നടന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. 2016-ലെ കേന്ദ്ര വിജ്ഞാപന പ്രകാരം ഇത്തരം കേസുകൾ അന്വേഷിക്കാൻ കോസ്റ്റൽ പൊലീസിന് അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി. അപകടം തീരത്ത് നിന്ന് 35 നോട്ടിക്കൽ മൈൽ അകലെയായതിനാൽ കോസ്റ്റൽ പൊലീസിന് അന്വേഷണ അധികാരമില്ലെന്ന കപ്പൽ കമ്പനിയുടെ വാദവും കോടതി തള്ളി. 2021 മുതൽ കേസിൽ നിലനിന്നിരുന്ന സ്റ്റേ സർക്കാർ ഇടപെടലിനെ തുടർന്നാണ് ഹൈക്കോടതി നീക്കിയത്. ഇനി സംഭവത്തിൽ കോസ്റ്റൽ പൊലീസിന് അന്വേഷണം തുടരാനാകും.




