തിരുവനന്തപുരം: അമ്മമാർ മകന്റെ ഭാര്യയ്ക്ക് പരമ്പരാഗത ഭക്ഷണ രീതികൾ പകർന്നു നൽകണം എന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ പരാമർശത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വ്യാപക വിമർശനം. മുഖ്യമന്ത്രിയുടെ പരാമർശം സ്ത്രീവിരുദ്ധമാണെന്നും പാചകം ഉൾപ്പെടെയുള്ള ജോലികൾ ലിംഗവിരുദ്ധമാണെന്ന ചിന്താധാരയെ തന്നെ ചോദ്യംചെയ്യുന്നതാണെന്നുമാണ് വിമർശകർ പറയുന്നത്. കഴിഞ്ഞ ദിവസം ഒരു ചടങ്ങിൽ സംസാരിക്കുന്നതിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.
”കല ഉൾപ്പെടെ പരമ്പരാഗതമായ എല്ലാം സംരക്ഷിക്കപ്പെടേണ്ടതാണ്. മുൻതലമുറകൾ അതെല്ലാം നമുക്ക് പകർന്നു തന്നു. എന്നാൽ ഇന്ന് അതൊന്നും അടുത്ത തലമുറയിലേക്ക് കൈമാറുന്നില്ല. ചില അമ്മമാരോട് ഞാൻ പരാതി പറയാറുണ്ട്. അവർ പ്രത്യേക വിഭവങ്ങൾ തയ്യാറാക്കും. പക്ഷേ അത് സ്വന്തം മക്കളെ പഠിപ്പിക്കുന്നില്ല. മക്കൾക്കോ അല്ലെങ്കിൽ മകന്റെ ഭാര്യയായി വരുന്ന ആളിനോ ആ ഭക്ഷണത്തിന്റെ പ്രത്യേകതയും തയ്യാറാക്കുന്ന രീതിയും പറഞ്ഞു കൊടുക്കണം” എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.
വിഷയത്തിൽ മുൻമന്ത്രി വി ശിവൻകുട്ടിയടക്കം വിമർശവുമായി രംഗത്തെത്തി. ”വീട്ടുജോലികൾ ആൺപെൺ വ്യത്യാസമില്ലാതെ എല്ലാവരും ചെയ്യണം എന്ന മാറ്റം നമ്മൾ പാഠപുസ്തകങ്ങളിൽ വരുത്തി. എന്നിട്ടും…!” എന്നായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്. എഴുത്തുകാരി ശാരദക്കുട്ടിയും മുഖ്യമന്ത്രിയുടെ പരാമർശത്തെ സമൂഹമാധ്യമത്തിലൂടെ രൂക്ഷമായി വിമർശിച്ചു.




