കൊച്ചി: രക്ഷാപ്രവർത്തന അട്ടിമറി കേസിൽ സസ്പെൻഷനിലായ എഡിജിപി എം.ആർ. അജിത് കുമാറിന് തിരിച്ചടി. സസ്പെൻഷൻ നടപടി സ്റ്റേ ചെയ്യണമെന്ന അജിത് കുമാറിന്റെ ഇടക്കാല ആവശ്യം സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ തള്ളി. സർക്കാരിന്റെ വാദങ്ങൾ പരിഗണിച്ചാണ് ട്രിബ്യൂണലിന്റെ ഇടക്കാല ഉത്തരവ്.
അജിത് കുമാർ ഡിജിപി സ്ഥാനത്തേക്ക് യോഗ്യനല്ലെന്നും, ഇരകൾക്ക് നീതി ലഭിക്കുന്നത് തടയുന്ന തരത്തിൽ കേസ് അട്ടിമറിക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥനാണ് എന്നുമായിരുന്നു സർക്കാരിന്റെ വാദം. കേസിൽ വിശദമായ വാദം പിന്നീട് കേൾക്കും. ഹർജി ഈ മാസം 20ന് വീണ്ടും പരിഗണിക്കും. മറുപടി നൽകാൻ സർക്കാരിനോട് ട്രിബ്യൂണൽ നിർദേശിച്ചു.
സസ്പെൻഷൻ നടപടി ചട്ടങ്ങൾ പാലിക്കാതെയാണ് ഉണ്ടായതെന്നാണ് അജിത് കുമാറിന്റെ വാദം. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥൻ തന്റെ കീഴിലുള്ള ആളായിരുന്നുവെന്നും, അതിനാൽ നടപടി നിലനിൽക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ട്രിബ്യൂണലിനെ സമീപിച്ചത്. സസ്പെൻഷൻ റദ്ദാക്കണമെന്നായിരുന്നു ഹർജിയിലെ പ്രധാന ആവശ്യം.
ആലപ്പുഴയിലെ രക്ഷാപ്രവർത്തന കേസ് അട്ടിമറിയുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ ആഴ്ച എഡിജിപി എം.ആർ. അജിത് കുമാറിനെ സസ്പെൻഡ് ചെയ്തത്. ആഭ്യന്തര മന്ത്രിയുടെ ശുപാർശ മുഖ്യമന്ത്രി അംഗീകരിച്ചതോടെയാണ് നടപടി ഉണ്ടായത്.
അജിത് കുമാറിനെതിരായ നടപടി വൈകുന്നതായി നേരത്തെ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് സസ്പെൻഷൻ ഉത്തരവ് പുറത്തിറങ്ങിയത്. ഈ മാസം 31ന് ഡിജിപിയായി സ്ഥാനക്കയറ്റം ലഭിക്കാനിരിക്കെയാണ് നടപടി ഉണ്ടായത്. ഇതിനെ ചോദ്യം ചെയ്താണ് അജിത് കുമാർ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചത്.




