കോഴിക്കോട്: കോഴിക്കോട് കമ്മത്ത് ലൈനിലെ 11-ലേറെ സ്വർണക്കടകളിൽ നിന്ന് ഒരു കോടിയിലധികം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളുമായി ജീവനക്കാരൻ മുങ്ങിയതായി പരാതി. പറമ്പിൽ ബസാർ സ്വദേശിയും കമ്മത്ത് ലൈനിലെ നാഷണൽ ജ്വല്ലറിയിലെ ജീവനക്കാരനുമായ ഷഹർനാസിനെതിരെയാണ് പരാതി. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
കടയിലെത്തിയ ഉപഭോക്താവിന് മോഡൽ കാണിക്കാനാണെന്ന് പറഞ്ഞാണ് ഷഹർനാസ് സമീപത്തെ വിവിധ സ്വർണക്കടകളിൽ നിന്ന് ആഭരണങ്ങൾ വാങ്ങിയത്. കമ്മത്ത് ലൈനിൽ കടകൾ അടുത്തടുത്തായതിനാൽ കച്ചവട ആവശ്യങ്ങൾക്കായി വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ സ്വർണം പരസ്പരം കൈമാറുന്ന പതിവുണ്ട്.
ഉപഭോക്താവ് തിരഞ്ഞെടുപ്പ് പൂർത്തിയാക്കിയ ശേഷം വാങ്ങിയ ആഭരണങ്ങൾ അതത് കടകളിലേക്ക് തിരികെ നൽകുന്നതാണ് പതിവ്. ഈ വിശ്വാസമാണ് പ്രതി മുതലെടുത്തതെന്നാണ് വ്യാപാരികളുടെ ആരോപണം. ഇത്തരത്തിൽ നിരവധി കടകളിൽ നിന്ന് സ്വർണം കൈപ്പറ്റുന്ന ഷഹർനാസിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
വളരെ നേരം കഴിഞ്ഞിട്ടും സ്വർണവുമായി തിരിച്ചെത്താത്തതിനെ തുടർന്ന് മറ്റ് കടയുടമകൾ നടത്തിയ അന്വേഷണത്തിലാണ് നിരവധി കടകളിൽ നിന്ന് ഇയാൾ ആഭരണങ്ങൾ കൈപ്പറ്റിയതായി വ്യക്തമായത്. സംഭവസമയത്ത് കടയിലെ മറ്റൊരു ജീവനക്കാരൻ ഭക്ഷണം കഴിക്കാൻ പോയിരുന്നുവെന്നാണ് വിവരം.
ഏകദേശം ഒരു കിലോഗ്രാം സ്വർണം ഇയാൾ കൈക്കലാക്കിയെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കടയുടമകൾ ടൗൺ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.




