ആലപ്പുഴ: പൂച്ചാക്കൽ തൈക്കാട്ടുശ്ശേരി ബിവറേജസ് ഔട്ട്‌ലെറ്റ് വളപ്പിൽ യുവാവിനെ ക്രൂരമായ മർദ്ദനം. തൈക്കാട്ടുശ്ശേരി മഠത്തിൽവെളി വീട്ടിൽ എം.ജി. അനീഷ് കുമാർ (42) ആണ് ആക്രമിക്കപ്പെട്ടത്.
കഴിഞ്ഞ ഞായറാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് പൊലീസ് സ്വമേധയാ കേസെടുത്തത്. ക്രിമിനൽ കേസുകളിലെ പ്രതികളായ അഞ്ച് യുവാക്കൾക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വരിയിൽ നിൽക്കുന്നവരെ മറികടന്ന് മദ്യം വാങ്ങാൻ ശ്രമിച്ചതിനെ ഒരു വയോധികൻ ചോദ്യം ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കമെന്നാണ് വിവരം. ഇതിനെ എതിർത്ത അനീഷ് കുമാറിനെ പ്രതികൾ ആക്രമിക്കുകയായിരുന്നു.
ഹെൽമറ്റ് ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയും നിലത്തിട്ട് ക്രൂരമായി മർദ്ദിക്കുകയും ചെയ്തതായി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഭയന്നതിനാൽ സമീപത്തുണ്ടായിരുന്നവർക്ക് അക്രമം തടയാൻ കഴിഞ്ഞില്ലെന്നും പൊലീസ് പറയുന്നു.
മർദ്ദനമേറ്റ അനീഷ് കുമാർ ആദ്യം കേസ് നൽകാൻ തയ്യാറാകാതിരുന്നതിനാലാണ് പൊലീസ് നടപടി വൈകിയത്. എന്നാൽ സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളെ കണ്ടെത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്.











