ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള 19 കിലോ എൽപിജി സിലിണ്ടറിന്റെ വില 200 രൂപയിലേറെ കുറച്ച് കേന്ദ്രസർക്കാർ. ഡൽഹിയിൽ സിലിണ്ടറിന് 202 രൂപയും കൊൽക്കത്തയിൽ 209 രൂപയുമാണ് കുറവ് പ്രഖ്യാപിച്ചത്. ഇതോടെ ഡൽഹിയിലെ പുതിയ വില 2,728 രൂപയായപ്പോൾ, കൊൽക്കത്തയിൽ 2,872 രൂപയായി. വിലക്കുറവ് ഹോട്ടൽ, റെസ്റ്റോറന്റ്, ഭക്ഷ്യവ്യാപാര മേഖലകൾക്ക് വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ.
തുടർച്ചയായ രണ്ടാം മാസമാണ് വാണിജ്യ എൽപിജി സിലിണ്ടറിന് കേന്ദ്രം വില കുറയ്ക്കുന്നത്. കഴിഞ്ഞ മാസവും 19 കിലോ സിലിണ്ടറിന്റെ വിലയിൽ കുറവ് വരുത്തിയിരുന്നു. അതേസമയം, ഗാർഹിക ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.
പശ്ചിമേഷ്യയിലെ സാഹചര്യം, രാജ്യത്തെ ഇന്ധനലഭ്യത, വിതരണ സംവിധാനം എന്നിവ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ഉന്നതതല യോഗം ചേർന്നിരുന്നു. രാജ്യത്ത് എൽപിജി, പെട്രോൾ, ഡീസൽ എന്നിവയ്ക്ക് നിലവിൽ ക്ഷാമമില്ലെന്ന് യോഗം വിലയിരുത്തി. യോഗത്തിന് പിന്നാലെയാണ് വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില കുറച്ചത്.
അതേസമയം, എൽപിജി ഇറക്കുമതിയിൽ പശ്ചിമേഷ്യൻ രാജ്യങ്ങളെ മാത്രം ആശ്രയിക്കാതെ അമേരിക്കയിൽനിന്നുള്ള ഇറക്കുമതി വർധിപ്പിക്കാനും ഇന്ത്യ ആലോചിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. 2027ഓടെ രാജ്യത്തിന്റെ എൽപിജി ഇറക്കുമതിയിലെ 25 ശതമാനം അമേരിക്കയിൽനിന്ന് നടത്താനാണ് ലക്ഷ്യമിടുന്നതെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു.
പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് നേരത്തെ വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില വർധിപ്പിച്ചിരുന്നു. അതിനുശേഷമാണ് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ തുടർച്ചയായി വില കുറച്ച് കേന്ദ്രസർക്കാർ ഉപഭോക്താക്കൾക്ക് ആശ്വാസം നൽകിയത്.




