റിയാദ്: സൗദി അറേബ്യയിൽ രണ്ട് വ്യത്യസ്ത കേസുകളിൽ കുറ്റക്കാരായി കണ്ടെത്തിയ ഒരാൾക്ക് ലൈംഗികാതിക്രമക്കേസിലും മറ്റൊരാൾക്ക് മയക്കുമരുന്ന് കടത്ത് കേസിലും വധശിക്ഷ നടപ്പാക്കി. വ്യാഴാഴ്ച കിഴക്കൻ പ്രവിശ്യയിലും റിയാദ് പ്രവിശ്യയിലുമായി ആഭ്യന്തര മന്ത്രാലയമാണ് ശിക്ഷ നടപ്പാക്കിയത്.
കിഴക്കൻ പ്രവിശ്യയിൽ സൗദി പൗരനായ മിസ്ഫർ ബിൻ ആദിൽ ബിൻ റാഷിദ് അൽ ദോസരിക്കാണ് വധശിക്ഷ നടപ്പാക്കിയത്. കുട്ടികളെ വിജനമായ സ്ഥലങ്ങളിലേക്ക് തന്ത്രപൂർവം കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയും, ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത കുറ്റങ്ങളാണ് ഇയാൾക്കെതിരെ തെളിഞ്ഞത്. സുരക്ഷാ ഏജൻസികളുടെ അന്വേഷണത്തിന് പിന്നാലെ അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കുകയും, ഗുരുതര കുറ്റങ്ങൾ തെളിഞ്ഞതിനെ തുടർന്ന് വധശിക്ഷ വിധിക്കുകയുമായിരുന്നു.
വിചാരണക്കോടതിയുടെ വിധി അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരിവെച്ചതോടെ, റോയൽ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷ നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
മറ്റൊരു കേസിൽ, വിലക്കപ്പെട്ട അംഫിറ്റമിൻ മയക്കുമരുന്ന് ഗുളികകൾ കൈവശം വെക്കുകയും വിതരണം ചെയ്യാൻ ശ്രമിക്കുകയും ചെയ്ത കുറ്റത്തിന് സിറിയൻ സ്വദേശി ഫറജ് മുഹമ്മദ് അൽ അഹമ്മദിനും റിയാദ് പ്രവിശ്യയിൽ വധശിക്ഷ നടപ്പാക്കി. അന്വേഷണത്തിലും വിചാരണയിലും കുറ്റം തെളിഞ്ഞതിനെ തുടർന്ന് കോടതി വിധിച്ച ശിക്ഷ അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരിവെച്ചിരുന്നു. തുടർന്ന് രാജകീയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷ നടപ്പാക്കിയത്.




