ഗാന്ധിനഗർ: അവയവദാന ദൗത്യത്തിൽ സഹായവുമായി വന്ദേഭാരത് എക്സ്പ്രസ്. സൂറത്തിൽ നിന്ന് അഹമ്മദാബാദിലെ രോഗിക്കായി ഹൃദയം എത്തിക്കാൻ വന്ദേഭാരത് ട്രെയിൻ ഉപയോഗിച്ചു. വെള്ളിയാഴ്ച യു.എൻ. മേത്ത കാർഡിയോളജി ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് റിസർച്ച് സെന്ററിലെ രോഗിക്കായാണ് ഹൃദയം കൊണ്ടുപോയത്. മുംബൈ സെൻട്രൽ– ഗാന്ധിനഗർ കാപ്പിറ്റൽ വന്ദേഭാരത് എക്സ്പ്രസിൽ ഏകദേശം 250 കിലോമീറ്റർ ദൂരം പിന്നിട്ടാണ് ഹൃദയം അഹമ്മദാബാദിൽ എത്തിച്ചത്.
അവയവം സമയത്ത് ആശുപത്രിയിൽ എത്തിക്കാനും ശസ്ത്രക്രിയ വൈകാതെ ആരംഭിക്കാനുമായി അഹമ്മദാബാദ് റെയിൽവേ സ്റ്റേഷനിൽ നിന്ന് ആശുപത്രിയിലേക്ക് പ്രത്യേക ഗതാഗത ക്രമീകരണങ്ങളും ഒരുക്കിയിരുന്നു.
അവയവ മാറ്റിവെക്കലിൽ ഓരോ നിമിഷവും പ്രധാനമാണെന്നും വന്ദേഭാരത് എക്സ്പ്രസിന്റെ വേഗതയും കൃത്യതയും ഈ ജീവൻ രക്ഷാ ദൗത്യം വിജയകരമാക്കാൻ സഹായിച്ചതായും ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ അറിയിച്ചു.
റെയിൽവേ, ഗുജറാത്ത് പൊലീസ്, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ്, മെഡിക്കൽ സംഘങ്ങൾ എന്നിവയുടെ ഏകോപനത്തിലൂടെയാണ് ദൗത്യം പൂർത്തിയാക്കിയത്. യാത്രക്കാരെയും ചരക്കുകളെയും കൊണ്ടുപോകുന്നതിന് പുറമെ അടിയന്തര ആരോഗ്യ സേവനങ്ങളിലും ഇന്ത്യൻ റെയിൽവേയുടെ പങ്ക് ഈ സംഭവം വ്യക്തമാക്കുന്നതായി അധികൃതർ അറിയിച്ചു.




