ഭോപ്പാൽ: ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന പരാതിയിൽ മധ്യപ്രദേശിലെ വനിതാ ഡിവൈ.എസ്.പി നേഹ പച്ചിസിയക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു. കട്നി ഡിവൈ.എസ്.പിയായ നേഹയ്‌ക്കെതിരെ ഇതിനോടകം ഒരു കൊലക്കേസ് അന്വേഷണത്തിൽ വീഴ്ച വരുത്തിയെന്ന ആരോപണത്തിൽ വകുപ്പുതല അന്വേഷണവും പുരോഗമിക്കുകയാണ്.
വാഹന പരിശോധനയ്ക്കിടെ ലോറി തടഞ്ഞുനിർത്തി ഡ്രൈവറിൽ നിന്ന് 30,000 രൂപ വാങ്ങിയെന്നാണ് പുതിയ പരാതി. മധ്യപ്രദേശിലെ ട്രാൻസ്പോർട്ട് കമ്പനി ഉടമ മഹേന്ദ്ര ജയിനാണ് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയത്. ജൂലൈ 21-ന് രാത്രിയുണ്ടായ വാഹന പരിശോധനയ്ക്കിടെയാണ് പണം ആവശ്യപ്പെട്ടതെന്നാണ് പരാതിയിൽ പറയുന്നത്.
പരാതി പ്രകാരം, നേഹ പച്ചിസിയ 25,000 രൂപ സ്ഥലത്തുവെച്ചുതന്നെ ഡ്രൈവറിൽ നിന്ന് വാങ്ങുകയും ബാക്കി 5,000 രൂപ അടുത്ത ദിവസം നൽകാൻ ആവശ്യപ്പെടുകയും ചെയ്തു. വാഹനം പിടിച്ചെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം വാങ്ങിയതെന്നും പരാതിയിൽ ആരോപിക്കുന്നു. തുടർന്ന് ഡ്രൈവർ ബാക്കി തുകയും കൈമാറിയതായും പരാതിയിൽ പറയുന്നു.
പണം കൈമാറിയതിന്റെ തെളിവുകൾ സഹിതമാണ് ലോറി ഉടമ പരാതി നൽകിയത്. ഇതിനെ തുടർന്ന് അന്വേഷണം ആരംഭിച്ച പൊലീസ്, പണം സ്വീകരിച്ചതായി ആരോപിക്കപ്പെടുന്ന നേഹയുടെ ഡ്രൈവറും കോൺസ്റ്റബിളുമായ കേശവ് സിങ്ങിനെ സസ്പെൻഡ് ചെയ്തു. അന്വേഷണത്തിന്റെ ഭാഗമായി നേഹയുടെ അധികാരപരിധിയിലുണ്ടായിരുന്ന മൂന്ന് പൊലീസ് സ്റ്റേഷനുകളുടെ ചുമതലയും പിൻവലിച്ചു.
ഇതിനിടെ, ഒരു കൊലക്കേസ് അന്വേഷണത്തിൽ ഗുരുതര വീഴ്ച വരുത്തിയെന്ന ആരോപണത്തിലും നേഹ പച്ചിസിയക്കെതിരെ വകുപ്പുതല അന്വേഷണം നടക്കുന്നുണ്ട്. 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാത്തതിനെ തുടർന്ന് കേസിലെ പ്രതിക്ക് ജാമ്യം ലഭിച്ചതാണ് അന്വേഷണത്തിന് ഇടയാക്കിയതെന്നാണ് റിപ്പോർട്ട്.
എയർഹോസ്റ്റസ് ജോലി ഉപേക്ഷിച്ച് പൊലീസ് സർവീസിൽ ചേർന്ന ഉദ്യോഗസ്ഥ എന്ന നിലയിൽ നേരത്തേ ദേശീയ മാധ്യമങ്ങളിലും സാമൂഹികമാധ്യമങ്ങളിലും ശ്രദ്ധ നേടിയ വ്യക്തിയാണ് നേഹ പച്ചിസിയ.




