കണ്ണൂർ: മുൻ ആരോഗ്യ മന്ത്രി വീണാ ജോർജിനെ ആക്രമിച്ചെന്ന കേസിൽ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രൂപീകരിക്കാൻ സർക്കാർ തീരുമാനം. ആഭ്യന്തര വകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവ് നൽകിയിരിക്കുന്നത്. കണ്ണൂർ എംഎൽഎ ടി. ഒ. മോഹനൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
കേസ് കെട്ടിച്ചമച്ചതാണെന്നാണ് എംഎൽഎ പരാതിയിൽ ആരോപിച്ചിരിക്കുന്നത്. എസ്.പി. റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടക്കുക. നിലവിൽ കേസ് റെയിൽവേ പൊലീസാണ് അന്വേഷിക്കുന്നത്.
ഈ കേസിൽ കെ.എസ്.യു ജില്ലാ പ്രസിഡന്റുൾപ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു. ആദ്യം വധശ്രമം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തിയിരുന്നെങ്കിലും പിന്നീട് വധശ്രമ വകുപ്പ് ഒഴിവാക്കി. തുടക്കത്തിൽ മാരകായുധം ഉപയോഗിച്ചാണ് ആക്രമിച്ചതെന്നായിരുന്നു ആരോപണം. എന്നാൽ സിസിടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും പരിശോധിച്ച അന്വേഷണത്തിൽ മാരകായുധം ഉപയോഗിച്ചിട്ടില്ലെന്ന് കണ്ടെത്തി.
ഈ വർഷം ഫെബ്രുവരി 25-ന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ അന്നത്തെ ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ കെ.എസ്.യു പ്രവർത്തകർ പ്രതിഷേധം നടത്തിയതിനെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്.
കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഉൾപ്പെട്ട പ്രതിഷേധവുമായി ബന്ധപ്പെട്ട് സർക്കാർ രൂപീകരിക്കുന്ന മൂന്നാമത്തെ എസ്‌ഐടിയാണിത്. നേരത്തെ ഇൻഡിഗോ വിമാനത്തിൽ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടന്ന പ്രതിഷേധക്കേസിലും ആലപ്പുഴ രക്ഷാപ്രവർത്തന കേസിലും പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു.




