തിരുവനന്തപുരം: കണ്ണൂർ ചെറുപുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ മുങ്ങിമരിച്ച രാജേഷിന്റെ മരണത്തിൽ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി. സ്വന്തം ജീവൻ പോലും പണയപ്പെടുത്തിയാണ് രാജേഷ് രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജേഷിന് സംസ്ഥാന ബഹുമതി നൽകുമെന്നും അദ്ദേഹത്തിന്റെ വീടുപണി സർക്കാർ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
കണ്ണൂർ ചെറുപുഴ പഞ്ചായത്തിലെ മീൻതുള്ളി തുരുത്തിൽ ഒറ്റപ്പെട്ടുപോയ ഒരാളെ രക്ഷിക്കുന്നതിനിടെയാണ് റെപ്പലിങ് ഇൻസ്ട്രക്ടറായ രാജേഷ് അപകടത്തിൽപ്പെട്ടത്. ഓഗസ്റ്റ് ഒന്നിന് വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം.
കർണാടക വനത്തിനും കാര്യങ്കോട് പുഴയ്ക്കും ഇടയിലുള്ള മീൻതുള്ളി തുരുത്തിൽ കുടുങ്ങിയ ബെന്നിയെ രക്ഷിച്ച് കൊണ്ടുവരുന്നതിനിടെയാണ് രാജേഷ് ഒഴുക്കിൽപ്പെട്ടത്. രക്ഷാപ്രവർത്തനത്തിനിടെ ലൈഫ് ജാക്കറ്റും കയറും ഉപയോഗിച്ചിരുന്നു.
എന്നാൽ തുരുത്തിൽ നിന്ന് രക്ഷപ്പെടുത്തിയ ബെന്നിക്ക് സുരക്ഷ ഉറപ്പാക്കാൻ രാജേഷ് സ്വന്തം ലൈഫ് ജാക്കറ്റ് അഴിച്ച് അദ്ദേഹത്തിന് നൽകി. പുഴയുടെ മറുകരയിൽ എത്താറായപ്പോൾ കയറിലെ പിടിവിട്ട് രാജേഷ് ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ ചൊവ്വാഴ്ചയാണ് രാജേഷിന്റെ മൃതദേഹം കണ്ടെത്തിയത്. രാജേഷിന്റെ ധീരമായ പ്രവർത്തനത്തെ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ അഭിനന്ദിച്ചു.




