മലപ്പുറം: മഞ്ചേരി നഗരസഭ കൗൺസിലർ തലാപ്പിൽ അബ്ദുൽ ജലീൽ വധക്കേസിൽ മൂന്ന് പ്രതികൾക്കും ജീവപര്യന്തം തടവ് വിധിച്ച് മഞ്ചേരി മൂന്നാം അഡീഷണൽ സെഷൻസ് കോടതി. പ്രതികളായ ഷുഹൈബ്, ഷംസീർ, അബ്ദുൽ മാജിദ് എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. മൂന്ന് പ്രതികളും ഒരു ലക്ഷം രൂപ വീതം പിഴയും അടയ്ക്കണം. 2022 മാർച്ച് 29നാണ് അബ്ദുൽ ജലീൽ കൊല്ലപ്പെട്ടത്.
സ്ഥലക്കച്ചവടവുമായി ബന്ധപ്പെട്ട യാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെ കാറിന്റെ ലൈറ്റ് കണ്ണിലേക്ക് അടിച്ചെന്ന് പറഞ്ഞ് പ്രതികളും അബ്ദുൽ ജലീലിന്റെ സംഘവും തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്ന് ഷുഹൈബ് ഹെൽമറ്റ് ഉപയോഗിച്ച് കാറിന്റെ പിൻവശത്തെ ഗ്ലാസ് തകർത്തു. പിന്നീട് ഷംസീറിനെ സ്ഥലത്തേക്ക് വിളിച്ചുവരുത്തി.
വാഹനത്തിന്റെ കേടുപാടുകൾ പരിശോധിക്കുന്നതിനിടെ ഷുഹൈബ് കരിങ്കല്ല് ഉപയോഗിച്ച് അബ്ദുൽ ജലീലിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അടുത്ത ദിവസം മരിച്ചു.
അതേസമയം, കോടതി വിധിയിൽ പൂർണ തൃപ്തിയില്ലെന്ന് അബ്ദുൽ ജലീലിന്റെ കുടുംബം പ്രതികരിച്ചു. ഒന്നാം പ്രതിക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചതെന്ന് മകൻ സനീൻ പറഞ്ഞു. തുടർ നിയമനടപടികളെക്കുറിച്ച് അഭിഭാഷകരുമായി ആലോചിക്കുമെന്നും കുടുംബം അറിയിച്ചു.




